ദില്ലി: ഇന്ത്യയിൽ വിപണന ശൃംഖല വികസിപ്പിക്കാനുള്ള നീക്കവുമായി ഇ കൊമേഴ്സ് കമ്പനി ഫ്ലിപ്പ്കാർട്ട്. അദാനി ഗ്രൂപ്പുമായി ചേർന്നാണ് വിതരണ ശൃംഖലയുടെ അടിസ്ഥാന സൌകര്യം ശക്തിപ്പെടുത്തുന്നതിനായി കരാർ ഒപ്പുവെച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിലാണ് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് 534,000 ചതുരശ്ര അടി വലിപ്പത്തിൽ പ്രത്യേക ഹബ് നിർമിക്കും. പശ്ചിമ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇ-കൊമേഴ്‌സിന്റെ ആവശ്യകത പരിഹരിക്കുന്നതിനും മേഖലയിലെ ആയിരക്കണക്കിന് വിൽപ്പനക്കാരുടെയും എംഎസ്‌എംഇകളുടെയും വിപണി പ്രവേശനത്തെ പിന്തുണയ്ക്കുന്നതിനുമായാണിത്. മുംബൈയിലെ ലോജിസ്റ്റിക് ഹബിലെ പൂർത്തീകരിക്കുന്ന കേന്ദ്രം ഫ്ലിപ്കാർട്ടിന് പാട്ടത്തിന് നൽകാനാണ് പദ്ധതി. 2022 ന്റെ മൂന്നാം പാദത്തിൽ ഈ കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഏത് സമയത്തും 10 ദശലക്ഷം യൂണിറ്റ് വിൽപ്പനക്കാരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ശേഷിയും ഹബ്ബിന് ഉണ്ടായിരിക്കും.

എംഎസ്‌എംഇകളെയും വിൽപ്പനക്കാരെയും പിന്തുണയ്ക്കുന്നതിനായി ഫ്ലിപ്കാർട്ടിന്റെ വിതരണ ശൃംഖലയുടെ അടിസ്ഥാന സൌകര്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രാദേശികമായി തൊഴിലുകൾ സൃഷ്ടിക്കാനും ഇതിന് കഴിയും. 2,500 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.
കൂടാതെ, ഫ്ലിപ്പ്കാർട്ടിന്റെ മൂന്നാമത്തെ ഡാറ്റാ സെന്റർ അദാനികോണെക്സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ ആസ്ഥാനമായി സ്ഥാപിക്കുകയും ചെയ്യും. "ഇന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് ബിസിനസ് സ്ഥാപങ്ങൽ കൈകോർക്കുന്നതിൽ ഒത്തുചേരുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തിന് ആവശ്യമായ നിർണായകവും അത്യാധുനികവുമായ അടിസ്ഥാന സൌകര്യം വർധിപ്പിക്കും. ഇതിനെയാണ് ആത്മനിർഭർ ഭാരത് എന്ന് വിളിക്കുന്നതെന്നും ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (എപിസെസ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി പറഞ്ഞു.


Click it and Unblock the Notifications