തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ അധിക വിഭവസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് കാലാവധി ഇന്ന് അവസാനിക്കും. അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, ആഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. നാളെ മുതൽ പ്രളയ സെസ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
അഞ്ച് ശതമാനത്തിന് മുകളിൽ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു സെസ്. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നികുതി കിട്ടിയത് സംസ്ഥാനത്തിന് നേട്ടമാണ്. ഇതുവഴി സംസ്ഥാനത്തിന് രണ്ടായിരം കോടി രൂപ വരെ ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
ഇതുവരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 1, 750 കോടിയോളം രൂപ പ്രളയ സെസ് വഴി സമാഹരിച്ചിട്ടുണ്ട്. മാർച്ച് മാസം വരെയുള്ള കണക്കാണിത്. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കിയത്. ജൂലൈ മാസം വരെയുള്ള പണംകൂടിയെത്തുമ്പോൾ 2000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ.
മൊബൈൽ ഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ, ലാപ്‌ടോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങൾ, റീചാർജ് എന്നിവ വഴിയാണ് ഇത്രയും തുക ഖജനാവിലെത്തിയത്. അതേസമയം കോവിഡ് പ്രതിസന്ധികൾക്കിടെ സെസ് ഒഴിവാക്കുന്നത് സാധാരണക്കാരന് ഏറെ ഗുണം ചെയ്യും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ ഉണ്ടായേക്കില്ല. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. സന്ദർഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.