രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം നവംബറിൽ 71 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് മാസമായി തുടർന്ന ഇടിവ് ഒഴിവായി. മൊത്തവില സൂചികയുടെ കണക്കനുസരിച്ച് നാണയപ്പെരുപ്പം നവംബറിൽ 0.6 ശതമാനം ഉയർന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം കൂടുതലാണിത്. എന്നാൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 4.5 ശതമാനത്തേക്കാൾ കുറവാണിത്.
നവംബറിലെ പണപ്പെരുപ്പത്തിന്റെ വർദ്ധനവിന് പ്രധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കളുടെ കുത്തനെയുള്ള വർധനവാണ്. വാർഷിക പണപ്പെരുപ്പം 11.1 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു. പച്ചക്കറി വിലയിൽ വർധനയുണ്ടായതോടെ ആറ് വർഷത്തിന് ശേഷം നവംബറിൽ ചില്ലറ പണപ്പെരുപ്പത്തിൽ ഭക്ഷ്യവിലക്കയറ്റം ഇരട്ട അക്കത്തിലേക്ക് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് മാസത്തേക്ക് തക്കാളി പൊള്ളും
ഉള്ളി വിലക്കയറ്റം നവംബറിൽ 172.3 ശതമാനം ഉയർന്നു. ഒക്ടോബറിൽ ഉള്ളിയുടെ വില 119.8 ശതമാനമായിരുന്നു വർദ്ധിച്ചത്. പച്ചക്കറി വില നവംബറിൽ 45.3 ശതമാനം ഉയർന്നു. ഒക്ടോബറിൽ 38.91 ശതമാനമായിരുന്നു വില വർദ്ധനവ്.
ഉൽപ്പാദന വസ്തുക്കളുടെ വിലക്കയറ്റം തുടർച്ചയായ മൂന്നാം മാസവും (-) 0.8 ശതമാനമായി തുടരുകയാണ്. 2018 നവംബറിൽ രേഖപ്പെടുത്തിയ 4.2 ശതമാനത്തേക്കാൾ കുറവാണ് ഇത്. പ്രധാനമായും ഉൽപാദന, ഇന്ധന, ഊർജ്ജ മേഖലയിലെ പണപ്പെരുപ്പം കാരണം ഡബ്ല്യുപിഐ പണപ്പെരുപ്പം ഒരു ശതമാനത്തിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെയർ റേറ്റിംഗിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ മദൻ സബ്നാവിസ് പറഞ്ഞു. സിപിഐ പണപ്പെരുപ്പം തുടർച്ചയായ ഏഴാം മാസത്തിൽ ഡബ്ല്യുപിഐ പണപ്പെരുപ്പത്തെക്കാൾ ഉയർന്നതായി റേറ്റിംഗ് ഏജൻസി ഐസിആർഎയുടെ ചീഫ് ഇക്കണോമിസ്റ്റ് അഥിതി നായർ പറഞ്ഞു. പച്ചക്കറി വിലയിലുണ്ടായ കുതിച്ചുചാട്ടം ക്രമേണ കുറയുമ്പോൾ, പയറുവർഗ്ഗങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നും അഥിതി നായർ പറഞ്ഞു.