വിരമിക്കലിന് ശേഷം വരുന്ന ആവശ്യങ്ങൾക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടിനെ ആശ്രയിക്കാനിരിക്കുന്നവർക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ നിന്നുള്ള വരുമാനം തീർച്ചയായും നിരാശപ്പെടുത്തുന്നതായിരിക്കും. കാരണം കോവിഡ് പശ്ചാത്തലത്തിൽ തൊഴിലുടമകളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ എടുത്ത പുതിയ തീരുമാനങ്ങളിൽ ചിലത് ഈ സാമ്പത്തിക വർഷത്തേക്കുള്ള പിഫ് വരുമാനത്തെ ബാധിക്കുന്നവയാണ്. നിര്‍ബന്ധിത പിഎഫ് വിഹിതം 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചതും, ഏപ്രിൽ പാദത്തിൽ പിഎഫ് പലിശ നിരക്ക് 7.1 ശതമാനമായി കുറച്ചതും തൊഴിലുടമകൾ
പിഎഫ് വിഹിതം അടയ്‌ക്കാൻ കാലതാമസം വരുത്തിയാൽ പിഴ ഈടാക്കുന്നത് നീക്കം ചെയ്‌തതുൾപ്പെടെയുള്ള തീരുമാനം നിങ്ങളുടെ പിഫ് നിക്ഷേപത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
നിര്‍ബന്ധിത പിഎഫ് വിഹിതം 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു
തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. മെയ്, ജൂൺ, ജൂലൈ എന്നീ മൂന്ന് മാസത്തേക്കാണ് ഈ 10 ശതമാനം സംഭാവനയുടെ കുറഞ്ഞ നിരക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത്. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വരുമാന നഷ്‌ടം നേരിടുന്ന തൊഴിലുടമകൾക്ക് ആശ്വാസം പകരുന്നതിനും ജീവനക്കാരുടെ ടേക്ക്‌ഹോം വേതനം വർദ്ധിപ്പിക്കുന്നതിനുമായാണ് മൂന്ന് മാസത്തേക്ക് ഇപിഎഫ് വിഹിതം കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഇതിന്റെ ഫലമായി ടേക്ക്‌ഹോം വേതനം വർദ്ധിക്കുമെങ്കിലും മുൻപ് ലഭിച്ചിരുന്നതിലും കുറഞ്ഞ തുകയാണ് ജീവനക്കാരുടെ റിട്ടയര്‍മെന്റ് കിറ്റിലേക്ക് പോവുക. അതായത് മുൻപ് ഇപിഎഫ് അക്കൗണ്ടിലേക്ക് തൊഴിലുടമകളുടെയും ജീവനക്കാരുടെയും സംഭാവനയായി ലഭിച്ച 24 ശതമാനം വിഹിതം 20 ശതമാനമായി കുറയും. വകുപ്പ് 80 സി പ്രകാരം ഇപിഎഫ് സംഭാവനകള്‍ നികുതിയിളവിന് യോഗ്യത നേടുന്നതിനായി ക്ലെയിം ചെയ്യുന്ന സാഹചര്യത്തിലും ഈ കുറവ് പ്രതിഫലിക്കുന്നതാണ്. കൂടാതെ ഇപിഎഫ് അക്കൗണ്ട് ബാലൻസ് അനുസരിച്ച് അംഗത്തിന് ആ തുകയ്‌ക്ക് പലിശ ലഭിക്കുന്നതാണ്. 3 മാസത്തെ സംഭാവനയിലെ കുറവ് ലഭിക്കുന്ന പലിശയിലും പ്രതിഫലിക്കും.
കൊവിഡ് 19 പ്രതിസന്ധി: കാര്‍ദേഖോ 200 ജീവനക്കാരെ പിരിച്ചുവിടുന്നു, 22.5% വരെ ശമ്പള വെട്ടിക്കുറവ്
പിഎഫ് വിഹിതം അടയ്‌ക്കാൻ കാലതാമസം വരുത്തിയാൽ പിഴ ഈടാക്കുന്നത് നീക്കം ചെയ്‌തു
ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാന്‍ കാലതാമസം വരുത്തുന്ന തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കുന്ന വ്യവസ്ഥ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നീക്കം ചെയ്‌തിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതസന്ധി നേരിടുന്നതിനാല്‍ തൊഴിലുടമകള്‍ നിര്‍ബന്ധിത പിഎഫ് വിഹിതം അടയ്ക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യം പരിഗണിച്ചാണ് പിഴ ഈടാക്കുന്ന വ്യവസ്ഥ നീക്കം ചെയ്‌തത്. തൊഴിലുടമകൾ നൽകുന്ന സംഭാവനകളുടെ കാലതാമസം പ്രതിമാസ ബാലൻസിനെ ബാധിക്കും. കൃത്യസമയത്ത് സംഭാവനകൾ ക്രെഡിറ്റ് ചെയ്യാത്തത് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയെയും പ്രതികൂലമായി ബാധിക്കും.
എൽഐസി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
ഏപ്രിൽ പാദത്തിൽ പിഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനമായും ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്ക് 110 ബിപിഎസ് കുറച്ചുകൊണ്ട് 6.8 ശതമാനമായും കുറച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ പിഎഫ് നിക്ഷേപത്തിന് 8.5 ശതമാനം വരെ പലിശ നിരക്ക് ലഭിച്ചിരുന്നു. ഇതാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ 7.1 ശതമാനത്തിൽ എത്തിനിൽക്കുന്നത്.
ഈ കാരണങ്ങളെല്ലാം തന്നെ ഈ സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ പിഫ് വരുമാനത്തെ ബാധിക്കുന്നവയാണ്.