നിയമാനുസൃതമായ ബിസിനസുകൾക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ നിയന്ത്രണം ലഘൂകരിക്കാൻ പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ. ഇന്ത്യൻ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങൾ അല്ലെങ്കിൽ സമ്പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡയറികൾ തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ ഉടൻ കൂടുതൽ ഇളവുകൾ നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഫെമയ്ക്ക് കീഴിലുള്ള നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു ഇന്ത്യൻ കമ്പനിയുമായി വിദേശ നിക്ഷേപകർക്ക് സംയുക്ത സംരംഭങ്ങളോ സബ്‌സിഡയറികളോ തുടങ്ങാൻ സാധിക്കില്ല. അതുപോലെ തന്നെ ഇന്ത്യയിൽ എഫ്ഡിഐ നിക്ഷേപ ഘടനയുള്ള ഒരു വിദേശ സ്ഥാപനത്തിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഇന്ത്യൻ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങളുണ്ട്.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള നിക്ഷേപങ്ങൾ (എഫ്ഡിഐ) ഓട്ടോമാറ്റിക് റൂട്ടിനു കീഴിൽ (റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ) കൊണ്ടു വരുന്നതിനുമുള്ള ചട്ടങ്ങളിൽ ഉടൻ മാറ്റങ്ങൾ വരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യവും കോർപ്പറേറ്റ് മേഖലയുടെ നിക്ഷേപത്തിലുണ്ടായ കുറവുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ പ്രധാന കാരണം.
ഇന്ത്യയുടെ കയറ്റുമതി എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ സുർജിത് ഭല്ല അധ്യക്ഷനായ ഒരു ഉന്നത തല ഉപദേശക ഗ്രൂപ്പ് നൽകിയ റിപ്പോർട്ടിലും എഫ്ഡിഐ ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എഫ്ഡിഐയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ അന്തിമമാക്കുന്നതിനുള്ള റിപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഫോർ ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സെലിബ്രിറ്റികൾ കാശുണ്ടാക്കുന്നത് എവിടെ നിന്ന്? നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ


Click it and Unblock the Notifications