ജീവിതവും വൈവിധ്യേമേറിയതാണ്, ദീജയുടെ അച്ചാറുകൾ പോലെ; ഇത് പ്രതിസന്ധികളെ തോൽപ്പിച്ച വണ്ടർ വുമൺ
ശാരീരിക പരിമിധിയുള്ള നിരവധി മനുഷ്യരെ നമുക്ക് ചുറ്റും കാണാം. കാലിന് സ്വാധീനമില്ലാത്ത, കാഴ്ച പരിമിതികളുള്ള, സംസാരിക്കാൻ കഴിയാത്ത മനുഷ്യർ. അതിൽ ചിലരെല്ലാം തങ്ങളുടെ വിധിയെ പഴിച്ച് ശിഷ്ടജീവിതം ജീവിച്ച് തീർക്കുന്നവരാണ്. എന്നാൽ ചിലർ തങ്ങളുടെ പരിമിതിയെ കഠിനാധ്വാനം കൊണ്ടും നിശ്ചയധാർഢ്യം കൊണ്ടും മറികടക്കും. അതുവഴി ജീവിതത്തെ കൂടുതൽ സുന്ദരവും ആസ്വാദ്യകരവുമാക്കും. വിധിയെ പഴിച്ച് ജീവിക്കുന്നവർക്ക് വഴികാട്ടിയാകും. ഒരുപ്രതിസന്ധിയിലും തോൽക്കരുതെന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തെ പഠിപ്പിക്കും. അങ്ങനെ സ്വന്തം ജീവിതം സ്വയം പടവട്ടി നേടിയതിന്‍റെ കഥയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദീജ സതീശന് പറയാനുള്ളത്.
കാലിനെ തളർത്തിയ പോളിയോ
പതിയ നടന്ന് പഠിക്കുമ്പോഴാണ് പോളിയോ ദീജയുടെ കാലുകളെ തളർത്തിയത്. മൂന്നാം വയസിൽ ഒരു ദിവസം പനി വന്നതും ആശുപത്രിയിൽ ചികിത്സ തേടിയതും എല്ലാം ഇന്നും ദീജയുടെ ഓർമ്മയിലുണ്ട്. ആദ്യം പോളിയോട ബാധിച്ചതാണെന്നും ഇനി നടക്കില്ലെന്നും ആദ്യം ആർക്കും മനസിലായില്ല. അസുഖം കൂടിയതോടെ വിദഗ്ധ ചികിത്സ തേടി. അപ്പോഴാണ് പോളിയോ ആണ് എന്ന് എല്ലാവരും തിരിച്ചറിയുന്നത്. കാലിനൊപ്പം ദീജയുടെ കുടുംബവും തകർന്നു. അസുഖം തളർത്തിയതോടെ പഠനവും മുടങ്ങി.
സ്വന്തം സംരംഭം
വളർന്നപ്പോൾ ഏറ്റവും പ്രിയം ദീജയ്ക്ക് പാചകത്തോടായി. എന്തും നല്ല അസ്സൽ രുചിയിൽ തയ്യാറാക്കും. സാമ്പത്തിക ബാധ്യത ഏറി വന്നപ്പോൾ പാചകം തൊഴിലാക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചു. മൂലധനം അവർതന്നെ നൽകി. അങ്ങനെയാണ് രുചികരമായ അച്ചാർ വിൽപ്പനയിലേക്ക് കടന്നത്. കൂട്ടുകാരുടെ പിന്തുണയുള്ളത് കൊണ്ടുതന്നെ സ്വന്തം സംരംഭത്തിനും അതേ പേര് നൽകി, പുതിയ കൂട്ടുകാർ എന്ന് അർത്ഥം വരുന്ന 'നൈമിത്ര'.

ആദ്യ വിൽപ്പന
പാചകത്തിൽ അച്ചനും അമ്മയും ചേച്ചിയും മറ്റ് അടുത്ത ബന്ധുക്കളും സഹായികളായി. മാങ്ങ, നാരങ്ങ, വെളുത്തുള്ളി ഇത് മൂന്നുമാണ് ആദ്യം ഉണ്ടാക്കിയ അച്ചാറുകൾ. രുചിയൂറും അച്ചാറുകളുണ്ടാക്കിയ കാര്യം കൂട്ടുകാരെ അറിയിച്ചു. ഒപ്പം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മികച്ച പ്രതികരണമാണ് ലഭിച്ചത്. പതിയെ നൈമിത്രയുടെ രുചി തേടി കൂടുതൽ ആളുകളെത്തി. പിന്നെ ദീജ തിരിഞ്ഞ് നോക്കിയിട്ടില്ല. ജീവിതം അച്ചാറുകൾ പോലെ രുചികരമായി തുടങ്ങി.
ലോകം മുഴുവൻ രുചിക്കണം
കഴിച്ചവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞതോടെയാണ് അച്ചാർ ബിസിനസ് കൂടുതൽ ശക്തമാക്കാൻ ദീജ തീരുമാനിച്ചത്. പ്രവാസിയും സുഹൃത്തുമായിരുന്ന നൌഷാദ് ഖാൻ സഹായങ്ങൾ വാഗ്ധാനം ചെയ്തു. മാങ്ങയിൽ നിന്ന് പതിയ മീനിലേക്കും ബീഫിലേക്കും കൈ പുണ്യം പകർന്നു. പ്രീമിയം പാക്കറ്റുകൾ കൂടി ആയപ്പോൾ ബിസിനസും പൊടിപൊടിച്ചു. ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെ എല്ലാം നൈമിത്രയുടെ രുചി വൈഭവം എത്തണമെന്നാണ് ദീജയുടെ ആഗ്രഹം. അതിനായുള്ള പ്രയത്നങ്ങൾ തുടങ്ങി കഴിഞ്ഞു. ഇന്ന് നൈമിത്ര കമ്പനിയായി രജിസ്റ്റർ ചെയ്തു. ഇന്ന് നൈമിത്രയുടെ എല്ലാം എല്ലാമാണ് നൌഷാദ് ഖാനും.

സ്വയം ബോധ്യപ്പെടുത്തുക
ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തളരാൻ പാടില്ലെന്നാണ് ദീജ പറയുന്നത്. അതിന് ആദ്യം നമുക്ക് കുറവുകളില്ല എന്ന് ആദ്യം സ്വയം ബോധ്യപ്പെടുത്തണം. പ്രതിസന്ധികളെ നേരിടാൻ പദ്ധതികൾ തയ്യാറാക്കണം. ദീജയെ സംബന്ധിച്ചിടത്തോളം അച്ഛന്‍റെ മരണവും കോവിഡും വലിയ പ്രതിസന്ധികളായിരുന്നു. എന്നാൽ അതിലൊന്നും തളർന്ന് പോകാതെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുകയാണ് ചെയ്തത്.
2018-ൽ ആരംഭിച്ച നൈമിത്ര ഇന്ന് 7 വർഷം പൂർത്തിയാക്കുകകയാണ്. 3 അച്ചാറിൽ നിന്നും തുടങ്ങിയ കച്ചവടം ഇന്ന് കൂടുതൽ രുചികളെ കീഴ്പ്പെടുത്തി. സ്വന്തം ജീവിതത്തിലും കഴിവിലുമുള്ള വിശ്വാസത്തെ കൂട്ട് പിടിച്ചാണ് ദീജ സ്വന്തം ലോകം കെട്ടിപ്പൊക്കിയത്. "നിവർന്ന് നിന്നില്ലെങ്കിൽ, നിവർന്ന് ഇരിക്കണം" കുറവുകളിൽ തളരാത്ത ദീജ സ്വന്തം ജീവിതം കൊണ്ട് മറുപടി പറയുന്നു.


Click it and Unblock the Notifications


