A Oneindia Venture

കേക്കിലെ കൈപ്പുണ്യം, ഐടിക്കാരി ഇന്ന് ബിസിനസുകാരി, സ്വന്തം സംരംഭം കെട്ടിപ്പൊക്കി പാർവ്വതി രവികുമാർ

ജോലി എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ സ്വന്തം സംരംഭം എന്നുള്ളത് ചിലർക്ക് മാത്രം സാധിക്കുന്ന ലക്ഷ്യവും. ആ ലക്ഷ്യം നേടിയെടുത്തതിന്‍റെ ആത്മവിശ്വാസമാണ് പാർവ്വതി രവികുമാറിന്‍റെ കൈമുതൽ. ഇന്ന് തിരുവനന്തപുരം നഗരത്തിന്‍റെ രുചിഭേദങ്ങളിൽ പാർവ്വതിയുടെ കേക്കുകളും ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ ആ കേക്കുകൾ പോലെ അത്രമധുരമുള്ളതല്ല പാർവ്വതിയുടെ യാത്ര. അതിന് വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ കഥ പറയാനുണ്ട്. ഒരുപാട് ചേരുവകൾ ചേരും പടി ചേർന്ന് മധുരമുള്ള കേക്കുകളാകുന്നത് പോലെ. ആ കഥ പറയുകയാണ് പാർവ്വതി രവികുമാർ.

സ്വപ്നതുല്യമായ ജോലിയും ഇഷ്ടവും

എ‌ഞ്ചിനീയറിംഗ് ബിരുദധാരിയായ പാർവതി പഠനം കഴിഞ്ഞ ഉടൻ ജോലിക്ക് കേറി. പ്രമുഖ ഐടി കമ്പനിയായ യുഎസ്‌ടി ഗ്ളോബലിൽ സിസ്റ്റംസ് എഞ്ചിനീയർ എന്നതാണ് ആദ്യ ജോലി. 2016 മുതൽ 2021വരെ അഞ്ചുവർഷം ഐടി മേഖയിൽ. ജോലിയുടെ ഇടവേളകളിൽ സമയം കളയാനാണ് പാർവ്വതി തനിക്ക് ഇഷ്ടമുള്ള കേക്ക് നിർമ്മാണം ആരംഭിക്കുന്നത്. വീട്ടുകാർക്കും കൂട്ടുകാർക്കും ഓഫീസിലും കേക്കുകൾ നൽകി. ആ കേക്കിന്‍റെ രുചി അറിഞ്ഞവർ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ ജോലിയോടൊപ്പം കേക്ക് നിർമ്മാണവും പതിയെ ആരംഭിച്ചു.

തുടക്കത്തിൽ എതിർപ്പ്, പക്ഷെ കൂടെ നിന്നു

കേക്കുകളുടെ ഓർഡറുകൾ വർദ്ധിച്ചതോടെ എന്തുകൊണ്ട് സ്വന്തം സംരംഭം എന്ന ചോദ്യം ഉയർന്നു. അങ്ങനെയാണ് 2018-ൽ 'കേക്ക്‌ഡ് ബൈ പാർവതി' പിറക്കുന്നത്. പക്ഷെ ആ സമയത്തെല്ലാം ജോലിയോടൊപ്പം തന്നെയാണ് കേക്ക് നിർമ്മാണവുമായി മുന്നോട്ട് പോയത്. എന്നാൽ കോവിഡ് കാലമായതോടെ കേക്ക് ഓർഡറുകളുടെ എണ്ണം വർദ്ധിച്ചു. ജോലിയും സംരംഭവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്നായി. അതോടെയാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

'കേക്ക്‌ഡ് ബൈ പാർവതി', അറിയാം തലസ്ഥാന നഗരിയുടെ രുചിക്കൂട്ട്

എന്നാൽ ആ തീരുമാനത്തെ ആദ്യം വീട്ടുകാർ എതിർത്തു. പഠിച്ച വിഷയത്തിൽ തന്നെ ലഭിച്ച ജോലി ഉപേക്ഷിക്കുന്നതിൽ അദ്ധ്യാപികയായ അമ്മ വനജ കുമാരി ശക്തമായി വിയോജിച്ചു. എന്നാൽ ബിസിനസ് മേഖലയിലുള്ള അച്ഛൻ രവികുമാർ പിന്തുണച്ചു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അനുജത്തി കാർത്തികയും പിന്തുണ പ്രഖ്യാപിച്ചതോടെ ജോലിക്കാരിയിൽ നിന്നും ബിസിനസുകാരി ജനിച്ചു.

മാംഗോ കുൽഫിയും വിവിധ രുചികളും

സോഷ്യൽമീഡിയ വഴിയാണ് ഓർഡറുകൾ ലഭിച്ചിരുന്നത്. 'മാംഗോ കുൽഫി' എന്ന പേരിൽ ആദ്യം പുറത്തിറക്കിയ കേക്ക് സോഷ്യൽ ലോകത്ത് വൈറലായി. അതിന് ശേഷം പാർവ്വതിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സ്വാഭാവിക രുചിയെ അതേപടി നിലനിർത്തി കേക്കുകൾ തയ്യാറാക്കുക എന്നതാണ് 'കേക്ക്‌ഡ് ബൈ പാർവതി'യുടെ രീതി. ആവശ്യക്കാർക്ക് അവരുടെ നിർദ്ദേശത്തിന് അനുസരിച്ച് കേക്കുകൾ നിർമ്മിച്ച് നൽകും. കേക്കുകൾ 'കേക്ക്‌ഡ് ബൈ പാർവതി' എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ബുക്ക് ചെയ്യാം.

പൊതിച്ചോറിന്‍റെ രുചിക്കും ആവശ്യക്കാർ

തുടക്കത്തിൽ വീടിൽ തന്നെയായിരുന്നു കേക്ക് നിർമ്മാണം. എന്നാൽ ആവശ്യക്കാർ ഏറിയതോടെ പുതിയ ഇടത്തേക്ക് മാറി. അതിന് ശേഷമാണ് പൊതിച്ചോർ എന്ന ആശയം ഉണ്ടാകുന്നത്. വീട്ടിലെ ഭക്ഷണം അതേ രുചിയോടെ മറ്റുള്ളവർക്കും നൽകുക എന്നതായിരുന്നു പൊതിച്ചോർ വിൽപ്പനയുടെ ലക്ഷ്യം. അതും വിജയമായി. ഇന്ന് പാർവ്വതിയുടെ ചോറിനും കറികൾക്കും ആരാധകർ ഏറെയാണ്. പൊതിച്ചോർ നേരിട്ടുവന്ന് വാങ്ങുന്നവരും ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നവരുമുണ്ട്.

'കേക്ക്‌ഡ് ബൈ പാർവതി', അറിയാം തലസ്ഥാന നഗരിയുടെ രുചിക്കൂട്ട്

ഒന്നും എളുപ്പമല്ല, പക്ഷെ ലക്ഷ്യം പ്രധാനമാണ്

സ്വന്തം സംരംഭമായ 'കേക്ക്‌ഡ് ബൈ പാർവതി' ഒറ്റ ദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാർവ്വതി. അത് വർഷങ്ങളുടെ അധ്വാനത്തിന്‍റെ ഫലമാണ്. പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിട്ടു. പാളിച്ചകൾ സ്വയം കണ്ടെത്തി തിരുത്തി. എതിർപ്പുകളെ സ്നേഹത്തോടെ സമീപിച്ചു. അങ്ങനെയാണ് ഐടി മേഖല ഉപേക്ഷിച്ച പാർവ്വതി സ്വന്തം ഇടം കണ്ടെത്തിയത്. ഇപ്പോൾ ഹാപ്പിയാണ്. തലസ്ഥാന നഗരത്തിന്‍റെ രുചി ഇടങ്ങളിൽ 'കേക്ക്‌ഡ് ബൈ പാർവതി'ക്ക് സ്വന്തം ഇടമുണ്ട്. ഇന്ന് പാർവ്വതിയുടെ സ്ഥാപനത്തിൽ നാല് ജോലിക്കാരുമുണ്ട്.

ബിസിനസ് കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകൾ പഠിക്കുകയാണ് ഇപ്പോൾ പാർവ്വതി. ഐടി മേഖലയിലെ ജോലിയേക്കാൾ സ്വന്തം ബിസിനസ് മനസിന് തൃപ്‌തി നൽകുന്നുവെന്ന് പാർവതി പറയുന്നു. ഭക്ഷണം നൽകി വയറ് നിറയ്ക്കാൻ ആർക്കും കഴിയും. എന്നാൽ കഴിക്കുന്നവന്‍റെ മനസ് നിറയ്ക്കാൻ എല്ലാവർക്കും കഴിയില്ല. പാർവ്വതിക്ക് ഇത് രണ്ടും സാധിക്കുന്നത് കൊണ്ടാണ് 'കേക്ക്‌ഡ് ബൈ പാർവതി' അനുദിനം വളരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X