ദില്ലി: പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുകയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില 100 രൂപ കടന്നു. ഈ വര്‍ഷം 42 തവണയാണ് വില ഉയര്‍ത്തിയത്. നാല് തവണ കുറച്ചു, അത് തിരഞ്ഞെടുപ്പ് കാലത്തെ നാമമാത്രായ കുറവ്. ദില്ലിയില്‍ ഈ വര്‍ഷം പെട്രോളിന് 10 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് 11.50 രൂപയും. വില ഇത്രയും വര്‍ധിക്കാന്‍ കരണം നികുതിയാണ്. ലിറ്റര്‍ കണക്കില്‍ വില നോക്കിയാല്‍ പെട്രോളിന് 58 ശതമാനവും ഡീസലിന് 52 ശതമാനവും നികുതിയാണ്.

രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും പെട്രോളിന് വില നൂറ് രൂപ കടന്നു. ജനുവരിയില്‍ വില 10 തവണ വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ 16 തവണയും. അതേസമയം, വിലക്കയറ്റത്തിന് അല്‍പ്പം ശമനമുണ്ടായത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാര്യമായ വര്‍ധനവുണ്ടായില്ല.
ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മാസങ്ങളായിരുന്നു ഇത്. മാര്‍ച്ചില്‍ മൂന്ന് തവണ വില കുറച്ചു. ഏപ്രില്‍ ഒരു തവണയും. അഞ്ചിടത്തും ഈ വേളയില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ പൂര്‍വാധികം ശക്തിയോടെ വില കൂട്ടുന്നതാണ് കണ്ടത്. 16 തവണയാണ് മെയ് മാസത്തില്‍ എണ്ണ വില വര്‍ധിപ്പിച്ചത്. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 42 തവണ എണ്ണവില കൂട്ടി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നത് കൊണ്ട് മാത്രമല്ല ഇന്ത്യയില്‍ എണ്ണവില ഉയരുന്നത്. നികുതിയാണ് പ്രധാന കാരണം. ജിഎസ്ടിയുടെ പരിധിയില്‍ പെട്രോളും ഡീസലുമില്ല. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റുമാണ് ഈടാക്കുന്നത്. ഇത് രണ്ടും ചേരുമ്പോള്‍ ലിറ്റര്‍ വിലയുടെ പകുതിയിലധികം വരും. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് 28 ശതമാനമാണ്. എണ്ണവില അതുകൊണ്ടുതന്നെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എണ്ണവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ലിറ്റര്‍ വില താഴും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും രണ്ടുതട്ടിലാണ്.


Click it and Unblock the Notifications