തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് എണ്ണക്കമ്പനികള്‍ ശനിയാഴ്ച്ച വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.08 രൂപയായി. ഡീസല്‍ വില 87.59 രൂപയായും ഉയര്‍ന്നു.
കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 91.44 രൂപയാണ് ഇന്ന് വില. ഡീസല്‍ വില 86.02 രൂപ. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ആനുപാതികമായ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
മുംബൈയില്‍ പെട്രോളിന് 23 പൈസയും ഡീസലിന് 16 പൈസയുമാണ് കൂടിയത്. ദില്ലിയില്‍ പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചു. ശനിയാഴ്ച്ച 97.57 രൂപയാണ് ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ വില. ഡീസല്‍ വില 88.60 രൂപ രേഖപ്പെടുത്തുന്നു. പൂനെയിലും ചിത്രം രൂക്ഷമാണ്. പെട്രോളിന് 97.78 രൂപയും ഡീസലിന് 87.44 രൂപയും പൂനെയില്‍ വില കുറിച്ചു.
ദില്ലിയില്‍ 91.17 രൂപയാണ് പെട്രോള്‍ ലീറ്ററിന് വില. ഡീസല്‍ ലീറ്ററിന് വില 81.47 രൂപയും. ചെന്നൈയില്‍ പെട്രോള്‍ വില 93.20 രൂപയിലെത്തി. ഡീസല്‍ വില 86.53 രൂപ. കൊല്‍ക്കത്തയില്‍ പെട്രോളിന് 91.35 രൂപയും ഡീസലിന് 84.35 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബെംഗളൂരുവിലും കാര്യമായ വിലവര്‍ധനവ് കാണാം. ബെംഗളൂരു നഗരത്തില്‍ പെട്രോളിന് 94.22 രൂപയായി. ഡീസല്‍ ലീറ്ററിന് വില 86.37 രൂപ.
കേന്ദ്രത്തിന് പുറമെ സംസ്ഥാനങ്ങളും ഈടാക്കുന്ന നികുതി നിരക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നത്. നിലവില്‍ രാജസ്താനാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യന്‍ സംസ്ഥാനം. രാജസ്താന്‍ കഴിഞ്ഞാല്‍ മധ്യപ്രദേശും സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യവര്‍ധിത നികുതി ഈടാക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പുനഃപരിശോധിക്കുന്നത്.
എന്തായാലും ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വെള്ളിയാഴ്ച്ച അറിയിച്ചത്. 'ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നത് വിവിധ രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്തായാലും ശീതകാലം കഴിയുന്നതോടെ ഇന്ധനവില താഴും. ശീതകാലത്ത് ഡിമാന്‍ഡ് കൂടുന്നതിനാലാണ് എണ്ണയ്ക്ക് വില ഉയരുന്നത്. ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില സാധാരണ നിലയിലെത്തും', ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മന്ത്രി പറഞ്ഞു.