ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) രൂപീകരിച്ചത്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് നിങ്ങൾ നൽകുന്ന സംഭാവന നിങ്ങൾക്ക് നികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 ജി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക. അതായത് പിഎം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകളെ കമ്പനി ആക്റ്റ്, 2013 പ്രകാരം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ചെലവായി കണക്കാക്കും.
സെക്ഷൻ 80 ജി പ്രകാരം പിഎം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനയ്‌ക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ എന്ത് ചെയ്യണം?
തൊഴിലുടമകൾ വഴി ജീവനക്കാർ നൽകുന്ന സംഭാവനകൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ജി പ്രകാരം കിഴിവ് ലഭിക്കാൻ അർഹതയുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഒരു സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരൻ തന്റെ തൊഴിലുടമ വഴി പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുമ്പോൾ ഓരോ ജീവനക്കാർക്കും പ്രത്യേക സർട്ടിഫിക്കറ്റ് നൽകാൻ ഫണ്ടിന് കഴിഞ്ഞെന്നു വരില്ല. കാരണം ഒരോ ജീവനക്കാരനും നൽകുന്ന സംഭാവന ഒരു ഏകീകൃത പേയ്‌മെന്റിന്റെ രൂപത്തിലാണ് ഫണ്ട് അക്കൗണ്ടിലേക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ഒരോ ജീവനക്കാരുടേയും സംഭാവന തുക തൊഴിലുടമകൾ അതാത് ഫോം 16-യിൽ പരാമർശിക്കണമെന്നും ടിഡിഎസ് സർട്ടിഫിക്കറ്റ് സംഭാവനയുടെ തെളിവായി കണക്കാക്കുമെന്നും സിബിഡിറ്റി അറിയിച്ചു. ഇവ കണക്കിലെടുത്താണ് ജീവനക്കാർക്ക് നികുതി ഇളവ് അനുവദിക്കുക. 2018-19 സാമ്പത്തിക വർഷത്തെ ആധായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിതിനാൽ പിഎം കെയേഴ്സ് ഫണ്ടിലേക്ക് നിങ്ങൾ നൽകുന്ന സംഭാവന നികുതി ഇളവിനായി സമര്‍പ്പിക്കാവുന്നതാണ്.

പിഎം കെയേഴ്സ് ഫണ്ട്
കോവിഡ്-19 നെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാ മേഖലയിലുമുള്ള ആളുകൾ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാലാണ് പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ മാത്രമല്ല ഭാവിയിൽ ഉണ്ടാകുന്ന സമാന സാഹചര്യങ്ങളെ മറികടക്കാനും ഈ ഫണ്ടിലൂടെ കഴിയുമെന്നും, അതിനാൽ ഇതിലേക്ക് സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു.


Click it and Unblock the Notifications