മുബൈ: കൊവിഡ് ബാധയെ തുടര്‍ന്ന് ഏറ്റവും തിരിച്ചടി നേരിട്ട മേഖലയാണ് വ്യോമയാന മേഖല. ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള കഠിനമായ ശ്രമത്തിലാണ്. എങ്കില്‍ പോലും വിമാനയാത്രകള് രോഗം പകരുന്നതിനുള്ള ഒരു കാരണമാകും എന്ന ആശങ്ക പല യാത്രക്കാരിലും ഉണ്ട്.
ഇത്തരം ആശയക്കുഴപ്പങ്ങളും ആശങ്കളും ഉള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് ഗോ എയറിന്റെ പുതിയ പരിപാടി. 'ഗോ ഫ്‌ലൈ പ്രൈവറ്റ്' എന്നാണ് ഈ പാക്കേജിന് നല്‍കിയിരിക്കുന്ന പേര്. ചാർട്ടർ ചെയ്ത ഒരു സ്വകാര്യ വിമാനത്തിന്റെ അതേ സൌകര്യങ്ങളാണ് താരതമ്യേന ചെറിയ തുകയ്ക്ക് ഗോ എയറിൽ ലഭ്യമാവുക. അതിനപ്പുറം, വിമാനയാത്രയിൽ കുറച്ചുകൂടി സോഷ്യല്‍ ഡിസ്റ്റന്‍സിങ് സാധ്യമാക്കാനും യാത്രക്കാര്‍ക്ക് സാധിക്കും. വിശദാംശങ്ങൾ...
ഗോ ഫ്‌ലൈ പ്രൈവറ്റ്
ഓരോ യാത്രക്കാരനും താത്പര്യമനുസരിച്ച് എത്ര വരി സീറ്റുകള്‍ വേണമെങ്കിലും ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മുടെ അടുത്ത് മറ്റാരും ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നവര്‍ക്കും, അതിന് വേണ്ടി പണം ചെലവഴിക്കാന്‍ ഉള്ളവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. പ്രത്യേകിച്ച് കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്.
ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് പോലെ....
ചാര്‍ട്ടര്‍ ചെയ്ത ഒരു വിമാനത്തിന് സമാനമായ സൗകര്യങ്ങള്‍, അത് താങ്ങാന്‍ ആകാത്തവര്‍ക്ക് കൂടി സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍ ആണ് ഗോഎയര്‍ എന്നാണ് കമ്പനിയുടെ മാനേജിധ് ഡയറക്ടര്‍ ജെ വാഡിയ പറഞ്ഞത്. ഇത്തരം സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് നിരന്തരം ആവശ്യം ഉയരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റത്തെ സ്വകാര്യത!
ഗോ ഫ്‌ലൈ പ്രൈവറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് അങ്ങേയറ്റത്തെ സ്വകാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു സമ്പൂര്‍ണ സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിന് ചെലവാക്കേണ്ടി വരുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രം ചെലവാക്കിയാല്‍ ഗോ എയറില്‍ അതേ സ്വകാര്യത ലഭിക്കും. ഒരു സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിന്റെ അതേ സൗകര്യങ്ങള്‍ അനുഭവവേദ്യമാകുന്നും പറയുന്നു.
ഗോ മോറിന് ശേഷം
കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കായി മറ്റൊരു പാക്കേജും അവര്‍ മുന്നോട്ട് വച്ചിരുന്നു. 'ഗോ മോര്‍' എന്നതായിരുന്നു അത്. യാത്രക്കാര്‍ക്ക് ഒരു പിഎന്‍ആറില്‍ തന്നെ തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്യാനുള്ള സൗകര്യം ആയിരുന്നു ഇത് വഴി ലഭിച്ചിരുന്നത്.
ക്വാറന്റൈന്‍ പാക്കേജ്
ഗോ എയറിന്റെ ക്വാറന്റൈന്‍ പാക്കേജും ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ സ്വകാര്യ ഹോട്ടലുകള്‍ കൂടി ബുക്ക് ചെയ്യാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ആഡംബര ഹോട്ടലുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊച്ചി, കണ്ണൂര്‍, ബെംഗളൂരു, ദില്ലി, അഹമ്മദാബാദ് എന്നിവടങ്ങളില്‍ പ്രതിദനം 1,400 രൂപ മുതല്‍ ചെലവുവരുന്ന മുറികളാണ് ഇതില്‍ ലഭ്യമായിരുന്നത്.