2020 ജനുവരി 1 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധമാക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചതായി ദി പ്രിന്റിന്റെ റിപ്പോർട്ട്. നിലവാരമില്ലാത്ത ആഭരണങ്ങൾ വാങ്ങി ഉപഭോക്താക്കൾ വഞ്ചിതരാകില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
സ്വർണത്തിന്റെ ഗുണനിലവാരം
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ഇന്ത്യക്ക് സ്വർണ്ണത്തിന്റെ മാനദണ്ഡം പാലിക്കാനും ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കാനും ഡിസംബർ 8 വരെ സമയപരിധി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യ മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റ് ഡബ്ല്യുടിഒ രാജ്യങ്ങളിൽ ഇന്ത്യൻ സ്വർണ്ണ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
കാരറ്റ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്ട്, 2016 പ്രകാരം, ജ്വല്ലറികൾ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് അളവുകളിൽ സ്വർണം അടയാളപ്പെടുത്തേണ്ടതുണ്ട്. 24 ഭാഗങ്ങളിൽ സ്വർണത്തിന്റെ അനുപാതത്തെ സൂചിപ്പിക്കുന്ന അളവാണ് കാരറ്റ്. അതിനാൽ, 18 കാരറ്റ് സ്വർണം എന്നാൽ 18/24 ഭാഗം സ്വർണ്ണം എന്നാണ് അർത്ഥമാക്കുന്നത്.
പദ്ധതികൾ ഇങ്ങനെ
മെട്രോ നഗരങ്ങളിൽ തുടങ്ങി നാല് ഘട്ടങ്ങളായി രാജ്യത്തുടനീളം സ്വർണ്ണ ഹോൾമാർക്കിംഗ് നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി സ്വർണ്ണ ഉൽപ്പന്നങ്ങൾ അടയാളപ്പെടുത്താൻ ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകുമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഹോൾമാർക്കിംഗ് സെന്ററുകൾ
ബിഐഎസ് ഹോൾമാർക്കിംഗ് ലൈസൻസിനായി കൂടുതൽ ജ്വല്ലറികൾ രജിസ്റ്റർ ചെയ്യുന്നതിന് സഹായിക്കുന്നതിനായി രാജ്യത്തുടനീളം 861 ഹോൾമാർക്കിംഗ് സെന്ററുകൾ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്തുടനീളം 28,000 ജ്വല്ലറികൾ മാത്രമാണ് ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.


Click it and Unblock the Notifications