ദില്ലി: ജനുവരി 15 മുതല്‍ രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭാരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് മുദ്ര നിര്‍ബന്ധം. ഇതു സംബന്ധമായ വിജ്ഞാപനം ബുധനാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്താനാണ് ഹാള്‍മാര്‍ക്കിങ് മുദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതേസമയം, നിലവിലെ സ്റ്റോക്ക് മുന്‍നിര്‍ത്തി ചട്ടം കൈക്കൊള്ളാന്‍ ഒരുവര്‍ഷത്തെ സാവകാശം ജ്വല്ലറി ഉടമകള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പസ്വാന്‍ ചൊവാഴ്ച്ച അറിയിച്ചു.
നിലവില്‍ 892 ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണ് രാജ്യത്തെ 234 ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. അടുത്ത ഒരുവര്‍ഷംകൊണ്ട് കൂടുതല്‍ ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. നാളെ വിജ്ഞാപനം വരുന്നതോടെ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണാഭരങ്ങള്‍ക്ക് മാത്രമേ വില്‍പ്പനാനുമതി ലഭിക്കുകയുള്ളൂ. കൈവശമുള്ള സ്വര്‍ണം ഹോള്‍മാര്‍ക്ക് ചെയ്യേണ്ട ഉത്തരവാദിത്വം സ്വര്‍ണ വ്യാപാരികള്‍ക്കാണെന്നും പസ്വാന്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താത്പര്യം സംരക്ഷിക്കാനാണ് സ്വര്‍ണ ഹോള്‍മാര്‍ക്കിങ് കര്‍ശനമാക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗുണമേന്മ കുറഞ്ഞ സ്വര്‍ണം വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവും. സ്വര്‍ണാഭരണങ്ങളില്‍ പരിശുദ്ധിയുടെ അളവ് രേഖപ്പെടുത്തിയതിനാല്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകാനുള്ള സാധ്യത ഇല്ലാതാവുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 28,849 ജ്വല്ലറികള്‍ ബിഐഎസ് രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്.
ഹോള്‍മാര്‍ക്കിങ് മുദ്ര പതിപ്പിക്കാതെ സ്വര്‍ണം വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കാം. നിലവില്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 700 മുതല്‍ 800 ടണ്‍ വരെ സ്വര്‍ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.


Click it and Unblock the Notifications