പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണ വില കുതിച്ചുയരുന്നു. പവന് 120 വർദ്ധിച്ച് 29,680 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3710 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 480 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വീണ്ടും സ്വർണ വില കൂടിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
30000 കടക്കുമോ?
ആഗോള വിപണിയിൽ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ഈ വർഷം ആരംഭിച്ച് വെറും 4 ദിവസത്തിനുള്ളിൽ സ്വർണത്തിന് 680 രൂപ വർദ്ധിച്ചു. വരും ദിവസങ്ങളിൽ സ്വർണ വില പവന് 30000 രൂപ കടന്നേക്കുമെന്നാണ് സൂചനകൾ. സ്വർണ വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ വില
സെപ്റ്റംബര്‍ നാലിനാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. 2019ൽ സ്വർണത്തിന് 5640 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ആഗോള വിപണിയിൽ സ്വർണ വില 2019ൽ 18% നേട്ടം കൈവരിച്ചു. ഇന്ത്യയിൽ സ്വർണ നിരക്ക് 2019ൽ ഏകദേശം 24% ഉയർന്നു.
2020ൽ സ്വർണ വില
2020ൽ സ്വർണ വില 12% മുതൽ 13% വരെ നേട്ടം പ്രതീക്ഷിക്കുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്. സ്വർണ വില കുതിച്ചുയരുന്നത് വിവാഹാവശ്യക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ആഗോള വിപണി
ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ മേജർ ജനറൽ കാസെം സൊലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ മുതൽ ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയർന്നത്. ക്രൂഡ് ഓയിൽ വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ സ്വർണ്ണ ആവശ്യകതകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്.


Click it and Unblock the Notifications