ഇന്നലെ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് വിലയിൽ നിന്ന് സ്വർണ വില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 29840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പവന് 30400 രൂപയായിരുന്നു ഇന്നലത്തെ വില.
സ്വർണം, വെള്ളി വില
യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നേരിയ അയവ് വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.12 ശതമാനം ഇടിഞ്ഞ് 40,063 രൂപയിലെത്തി. ഇന്ന് വെള്ളി വിലയും ഇടിഞ്ഞു, എംസിഎക്സ് സിൽവർ ഫ്യൂച്ചറുകളുടെ നിരക്ക് 0.5% കുറഞ്ഞ് കിലോയ്ക്ക് 47,162 രൂപ വരെ എത്തി.
വില കൂടാൻ കാരണം
കഴിഞ്ഞയാഴ്ച്ച ഇറാനിലെ സൈനിക മേധാവിയെ കൊന്ന യുഎസ് ഡ്രോൺ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 41,293 രൂപയിലെത്തിയിരുന്നു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ വർദ്ധിക്കുമെന്ന ആശങ്കകളാണ് നിരക്ക് കുത്തനെ ഉയരാൻ കാരണം.
പുതുവർഷ തുടക്കം
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാൽ ഈ വർഷം സ്വർണം ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയർന്നത്. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയിലെ വിലകളിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം രാജ്യത്ത് സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, ബ്രെക്സിറ്റ്, യുഎസ് ഫെഡറൽ റിസർവിന്റെ ധനനയം ലഘൂകരിക്കൽ എന്നിവയാണ് 2019ൽ വില കുത്തനെ ഉയരാൻ കാരണമായത്.


Click it and Unblock the Notifications