സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 34,000 വും കടന്ന് പുതിയ ഉയരത്തിലേയ്ക്കാണ് സ്വർണ വില കുതിക്കുന്നത്. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണ വില 34,080 എന്ന സർവ്വകാല റെക്കോർഡിലെത്തി. ഗ്രാമിന് 4,260 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വർണ വില പവന് 200 രൂപ കുറഞ്ഞിരുന്നെങ്കിലും പിന്നീട് പവന് 280 രൂപ ഉയരുകയായിരുന്നു. ഏപ്രിൽ 24 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പവന് 34,000 രൂപയായിരുന്നു സ്വർണ വില.
ഇന്നലത്തെ വില
എന്നാൽ ഇന്നലെ (ഏപിൽ 28) ഉച്ചകഴിഞ്ഞ് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 33,800 രൂപയായി മാറിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും വില 280 രൂപ കൂടി 34,080 എന്ന നിലവാരത്തിൽ എത്തുകയായിരുന്നു. സ്വർണ വില കുത്തനെ ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞു. മാർച്ചിലെ സ്വർണ ഇറക്കുമതി ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. എങ്കിലും സ്വർണ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. എംസിഎക്‌സിൽ കഴിഞ്ഞ രണ്ട് ദിവസത്തെ മിതമായ ഇടിവിന് ശേഷം ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 46,100 രൂപയായി കുറഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.25 ശതമാനം ഇടിഞ്ഞു. മെയ് മാസത്തിലെ എംസിഎക്സ് വെള്ളി നിരക്ക് 0.57 ശതമാനം ഉയർന്ന് കിലോയ്ക്ക് 41,951 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ, യുഎസിലെ ചില ബലഹീനതകൾക്കിടയിലും ഇന്ന് സ്വർണ്ണ വില ഉയർന്നg. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,708.53 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 773.67 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 15.15 ഡോളറിലെത്തി. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ആഗോളതലത്തിൽ ഏകദേശം 3 ദശലക്ഷം ആളുകളെ ബാധിച്ച വൈറസിൽ നിന്നുള്ള സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ഉത്തേജക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതുവഴി ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുന്നത് സ്വർണത്തിനാണ്.
സ്വർണം വാങ്ങാൻ ആളില്ല
കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ സ്വർണ വില ഈ വർഷം 13% ഉയർന്ന് 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് കാരണം സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, വ്യക്തിഗത ഉപഭോക്താക്കൾ കുറച്ച് കാലത്തേയ്ക്ക് എങ്കിലും സ്വർണം വാങ്ങുന്നത് കുറച്ചേക്കാം.