സംസ്ഥാനത്ത് ഇന്നും സ്വർണ വില കൂടി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 3,750 രൂപയും പവന് 30000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. ഇന്നലെ ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.
സ്വർണ വില വീണ്ടും 30000ൽ
സ്വർണ വില വീണ്ടും 30000ൽ എത്തിയ സ്ഥിതിയ്ക്ക് പുതിയ റെക്കോർഡ് വില ഉടൻ രേഖപ്പെടുത്തുമോയെന്നാണ് വ്യാപാരികൾ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി വില വീണ്ടും കുതിച്ച് തുടങ്ങി. പവന് 29000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ജനുവരി ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ആഗോള വിപണി
ആഗോള വിപണിയില്‍ സ്വർണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,571.56 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുന്ന ചാന്ദ്ര വർഷ അവധി സ്വർണ്ണ വിലയെ പിന്തുണയ്ക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ചൈനയിലും സിംഗപ്പൂരിലും ചാന്ദ്ര പുതുവത്സരാഘോഷ വേളയിൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുന്നത് പതിവാണ്.
ബജറ്റിൽ എന്ത്?
ഇന്ത്യയിൽ ഫെബ്രുവരി 1 ന് സർക്കാർ കേന്ദ്ര ബജറ്റ് അവതരിപ്പിക്കിനിരിക്കെ സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാൻ വാണിജ്യ വകുപ്പ് ആവശ്യപ്പെട്ടതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. എന്നാൽ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ സർക്കാർ കുറയ്ക്കുമെന്ന പ്രതീക്ഷ സാമ്പത്തിക വിദഗ്ധർക്കില്ല. ഇറക്കുമതി തീരുവ വരുമാനത്തെ ബാധിക്കുമെന്നതിനാലാണ് തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്ലാത്തത്.


Click it and Unblock the Notifications