സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 29520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ വില ഉച്ചയ്ക്ക് മുമ്പ് 560 രൂപ കുറഞ്ഞ് 29840 രൂപയിലെത്തുകയും പിന്നീട് ഉച്ചയ്ക്ക് ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണം.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.38 ശതമാനം ഇടിഞ്ഞ് 39,680 രൂപയിലെത്തി. മൂന്നാം ദിവസത്തെ തുടർച്ചയായ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്വർണ്ണ വില ഈ ആഴ്ച തുടക്കത്തിൽ 10 ഗ്രാമിന് 41,293 രൂപയിലെത്തിയിരുന്നു. എംസിഎക്സിലെ സിൽവർ ഫ്യൂച്ചേഴ്സ് നിരക്ക് 0.34 ശതമാനം ഇടിഞ്ഞ് 46,419 രൂപയിലെത്തി.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സ്വർണ്ണ നിരക്ക് 1,551 ഡോളറായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് വ്യാഴാഴ്ച 0.5 ശതമാനം ഇടിഞ്ഞ് 882.12 ടണ്ണായി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 17.89 ഡോളറാണ്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം രാജ്യത്ത് സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, ബ്രെക്സിറ്റ്, യുഎസ് ഫെഡറൽ റിസർവിന്റെ ധനനയം ലഘൂകരിക്കൽ എന്നിവയാണ് 2019ൽ വില കുത്തനെ ഉയരാൻ കാരണമായത്. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയിലെ വിലകളിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.


Click it and Unblock the Notifications