അമേരിക്കൻ പ്രസിഡന്റായി ഡൊളാൾഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോൾ ഒന്ന് പതുങ്ങി നിൽക്കുകയാണ്. എന്നാൽ സ്വർണ്ണ വിലയിൽ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോൾഡ് കൗൺസിൽ സിഇഒ ഡേവിഡ് ടെയ്റ്റ് പറയുന്നത്. നിക്ഷേപകർക്ക് മാത്രമല്ല സെൻട്രൽ ബാങ്കുകളുടെയും ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് സ്വർണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി. മണികൺട്രോളിന്റെ ഗ്ലോബൽ വെൽത്ത് സമ്മിറ്റ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ആഗോള കടബാധ്യതയും പണപ്പെരുപ്പ സമ്മർദ്ദങ്ങളും സ്വർണ്ണ വില ഉയരുന്നത് തുടരാൻ കാരണമാകുമെന്നും ടെയ്റ്റ് വ്യക്തമാക്കുന്നു.
ഈട് വേണ്ട, പത്ത് ലക്ഷം വരെ വായ്പ പരിധി; ചെറിയ വ്യക്തിഗത വായ്പകളെക്കുറിച്ചറിയാം
"ലോകത്തിന്റെ പരമാധികാര കടം 76 ട്രില്യൺ ഡോളറാണ്, മറ്റൊരു 13 ട്രില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കേണ്ടിവരും. താരിഫുകളും പണപ്പെരുപ്പവും വിളവ് വക്രതകളെ വർദ്ധിപ്പിക്കും, ഇത് കടം ധനസഹായത്തെ ഒരു പ്രധാന ആശങ്കയാക്കും. സ്വർണ്ണം എല്ലായ്പ്പോഴും ആ വിടവ് നികത്തിയിട്ടുണ്ട്, വില ഉയരുന്നതിന് പകരം മറ്റൊരു ബദലും ഞാൻ കാണുന്നില്ല," ഡേവിഡ് ടെയ്റ്റ് പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ സാധ്യത കൂടുതൽ വർധിച്ചുവരുന്നതായും ഡേവിഡ് ടെയ്റ്റ് പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ. പല സ്ഥാപനങ്ങളും, ആസ്തി മാനേജർമാരും, മ്യൂച്വൽ ഫണ്ടുകളും ഇതുവരെ സ്വർണ്ണത്തെ ഒരു നിക്ഷേപമായി പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാനിൽ, മുതിർന്നവരിൽ നിന്ന് സമ്പത്ത് പാരമ്പര്യമായി സ്വീകരിക്കുന്ന യുവതലമുറ കൂടുതൽ സാമ്പത്തിക സാക്ഷരരാണ്, അവർ സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സോവിറിൻ സ്വർണ്ണ ബോണ്ടുകൾ സർക്കാർ അവസാനിപ്പിച്ചതോടെ ഗോൾഡ് ഇടിഎഫുകൾക്ക് കൂടുതൽ ജനസ്വീകര്യതയുണ്ടാകുമന്നും ടെയ്റ്റ് പറയുന്നു. "എസ്ജിബികൾ നിക്ഷേപകർക്ക് മികച്ചതായിരുന്നു, പക്ഷേ സർക്കാരിന് അത്ര പ്രയോജനകരമായിരുന്നില്ല. സ്വർണ്ണ ഇടിഎഫുകൾ അവയുടെ സ്ഥാനത്ത് വരും. അവ പൂർണ്ണമായും സ്വർണ്ണ പിന്തുണയുള്ളതും, ലിസ്റ്റുചെയ്തതും, നിയന്ത്രിതവുമാണ്, കൂടാതെ നിക്ഷേപിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗവുമാണ്," അദ്ദേഹം പറഞ്ഞു.
ശമ്പളം വാങ്ങിയാൽ മാത്രം പോരാ! സാമ്പത്തിക ഭദ്രതയ്ക്ക് ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
അതേസമയം സ്വർണ്ണ വില ഇന്ന് താഴേക്കു വീണു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞ് 64,000 രൂപയിലെത്തി. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ ഈ വർഷം മാത്രം സ്വർണ്ണ വിലയിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications