കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ജനുവരിയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് സ്വർണ വ്യാപാരം നടത്തിരുന്നത്. എന്നാൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 38000 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ജനുവരിയിലെ ഇതു വരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.54 ശതമാനം ഉയർന്ന് 50,781 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.23 ശതമാനം ഉയർന്ന് കിലോയ്ക്ക് 69,580 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 1230 രൂപ ഇടിഞ്ഞപ്പോൾ വെള്ളി കിലോഗ്രാമിന് 1,700 രൂപ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ കഴിഞ്ഞ സെഷനിൽ സ്വർണ വില കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ന് സ്വർണ വില ഉയർന്നു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഉയർന്ന് 1,922.81 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 2.5% വരെ ഇടിഞ്ഞിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 27.19 ഡോളറിലെത്തി. പ്ലാറ്റിനം വില 1,101.33 ഡോളറായി. പല്ലേഡിയം വില 0.1 ശതമാനം ഇടിഞ്ഞ് 2,437.23 ഡോളറിലെത്തി.
സ്വർണ വില വർദ്ധിക്കാൻ കാരണം
കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളും സർക്കാരുകളും നടത്തിയ ഉത്തേജക നടപടികൾ കഴിഞ്ഞ വർഷം സ്വർണ വില 25 ശതമാനത്തിലധികം ഉയരാൻ കാരണമായി. വെള്ളി വില കഴിഞ്ഞ വർഷം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് നിക്ഷേപകർ സ്വർണ്ണത്തെ കാണുന്നത്.
പുതിയ നിയന്ത്രണം
രാജ്യത്തെ മുഴുവൻ ജ്വല്ലറി വ്യവസായവും കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) കീഴിൽ കൊണ്ടുവരുത്താനാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതി. 2020 ഡിസംബർ 28 മുതൽ ജ്വല്ലറി ഇടപാടുകൾ പിഎംഎൽഎയുടെ കീഴിൽ വരുമെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.