മൂന്ന് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്ത്യയിൽ സ്വർണ വില ഇന്ന് കുറഞ്ഞു. എംസിഎക്‌സിൽ ജൂൺ മാസത്തിലെ സ്വർണ വില 0.6 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 44,800 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 1.6 ശതമാനം ഇടിഞ്ഞ് 42,789 രൂപയായ ആയി. കഴിഞ്ഞ സെഷനിൽ എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 45,724 ഡോളറിലെത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ സ്‌പോട്ട് ഗോൾഡ് മാർക്കറ്റുകൾ രാജ്യവ്യാപകമായി പൂട്ടിയിട്ടിരിക്കുകയാണ്.
ആഗോള വിപണി വില
കഴിഞ്ഞ സെഷനിൽ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ആഗോള വിപണിയിൽ ഇന്ന് സ്വർണ വില കുറഞ്ഞു. ആഗോള ഓഹരികൾ വീണ്ടും സമ്മർദ്ദത്തിലാണെങ്കിലും ശക്തമായ ഡോളറും പ്രധാന ഹോട്ട് സ്പോട്ടുകളിലെ പുതിയ കൊറോണ വൈറസ് കേസുകളുടെ കുറവും സ്വർണ വിലയെ ബാധിക്കും. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,644.99 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 729.03 ഡോളറായും വെള്ളി 0.9 ശതമാനം ഇടിഞ്ഞ് 14.86 ഡോളറായും കുറഞ്ഞു.
സ്വർണ ഇടിഎഫ്
സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തിൽ നിലവിൽ വർദ്ധനവ് കാണിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.15 ശതമാനം ഉയർന്ന് 985.71 ടണ്ണായി.
സ്വർണ നിക്ഷേപം
വിവിധ കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വൻതോതിലുള്ള പലിശ കുറയ്ക്കലും ആഗോള ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് നിക്ഷേപകർ കൂടും. എന്നാൽ ഭൌതിക ആവശ്യകതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും ചില വിദഗ്ധർ വ്യക്തമാക്കി.
കേരളത്തിലെ വില
ലോക്ക് ഡൌണായതിനാൽ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും കേരളത്തിലും സ്വർണ വില കുതിച്ചുയരുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 32800 രൂപയായി വില ഉയർന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്. ഇന്നും അതേ വിലയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4100 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും രണ്ടാഴ്ച്ച കൊണ്ട് 32800 രൂപയിൽ എത്തി നിൽക്കുന്നത്.
ഇറക്കുമതി കുറഞ്ഞു
ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മാർച്ചിൽ നാലിലൊന്നായി ഇടിഞ്ഞു. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെക്കോഡ് ആഭ്യന്തര വിലയും ലോക്ക്ഡൌണും ചില്ലറ വിൽപ്പന ആവശ്യകതയെ ബാധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൌൺ കാരണം സ്പോട്ട് സ്വർണ്ണ വിപണികൾ അടച്ചിരിക്കുകയാണ്.


Click it and Unblock the Notifications