കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4620 രൂപയാണ് വില. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ഇന്ന് വില കുത്തനെ ഇടിയുകയായിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ മൊത്തത്തിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 450 രൂപ അല്ലെങ്കിൽ 0.9 ശതമാനം ഇടിഞ്ഞ് 49,051 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.9 ശതമാനം അഥവാ 550 രൂപ കുറഞ്ഞ് കിലോയ്ക്ക് 59,980 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 750 രൂപ അല്ലെങ്കിൽ 1.5 ശതമാനം ഇടിഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,628 രൂപ അല്ലെങ്കിൽ 2.6 ശതമാനം ഇടിഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ, കൊവിഡ് -19 വാക്സിൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾക്കിടയിൽ നാല് മാസത്തിനിടെയിലെ ഏറ്റവും ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ്ണ വില കുറഞ്ഞു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 1,826.47 ഡോളറിലെത്തി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. വെള്ളി വില 1.1 ശതമാനവും പ്ലാറ്റിനം 0.5 ശതമാനവും പല്ലേഡിയത്തിൽ ചെറിയ മാറ്റവും രേഖപ്പെടുത്തി.
സ്വർണ വില കുറയാൻ കാരണം
ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയ ശേഷമാണ് സ്വർണ വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. വാക്‌സിൻ പുരോഗതിയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം.
ഗോൾഡ് ഇടിഎഫ്
സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്കിലും കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.6 ശതമാനം ഇടിഞ്ഞ് 1,213.17 ടണ്ണായി.


Click it and Unblock the Notifications