ജൂലൈ 12 മുതൽ 26 വരെ ഇന്ത്യ - യുഎഇ സ്പെഷ്യൽ വിമാന സർവ്വീസ് നടത്താൻ ഇന്ത്യയുടെയും യുഎഇയുടെയും സിവിൽ ഏവിയേഷൻ അധികൃതർ തീരുമാനിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവിൽ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ പ്രത്യേക ക്രമീകരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഈ ക്രമീകരണം അനുസരിച്ച്, യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കാൻ യുഎഇ കാരിയറുകൾ നടത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് സാധിക്കും. ഐസിഎ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അംഗീകൃത യുഎഇ നിവാസികളെ മടക്കയാത്രയിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് കൊണ്ടുപോകാനും അനുവദിക്കും.

കൂടാതെ, യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പോകുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യത്തേക്കുള്ള യാത്രയിൽ കൊണ്ടുപോകാവുന്നതാണ്. ദുബായിൽ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡിലെ അഞ്ഞൂറോളം പേർക്ക് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഹർദീപ് സിംഗ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
യുഎഇയിൽ സാധുതയുള്ള റെസിഡൻസിയോ വർക്ക് പെർമിറ്റോ ഉള്ള ഇന്ത്യക്കാർക്കായി വിമാനങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തുമെന്ന് യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്നയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications