ദുരുപയോഗവും ചൂഷണവും നേരിടുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി സൌദി അറേബ്യയുടെ പുതിയ തീരുമാനം. കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ചില പ്രധാന നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്ന പരിഷ്കാരങ്ങളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്പോൺസർഷിപ്പ് മാറ്റാം
വിദേശ തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് സ്പോൺസർഷിപ്പ് മാറാനും നിലവിലെ ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് മാറാനുമുള്ള അവകാശം അനുവദിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ലേബർ റിലേഷൻ ഇനീഷ്യേറ്റീവ് എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങൾ 2021 മാർച്ചിൽ പ്രാബല്യത്തിൽ വരുമെന്ന് ഉപമന്ത്രി അബ്ദുല്ല ബിൻ നാസർ അബുത്‌നെയ്ൻ പറഞ്ഞു.
പ്രവാസികൾക്ക് ആശ്വാസം
സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് അല്ലെങ്കിൽ രാജ്യത്തിലെ ഏകദേശം 10 മില്യൺ വിദേശ തൊഴിലാളികളെ ബാധിക്കുന്ന നിയമമാണിത്. ഇതുവരെ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് സൗദി അധികൃതർ കഫാല സ്പോൺസർഷിപ്പ് സംവിധാനത്തിന്റെ ചില ഘടകങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നാണ് വിവരമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനായ റോത്‌ന ബീഗം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താൻ കഴിയുന്ന സുപ്രധാന നടപടികളാണ് സൗദി നിയമത്തിലെ പുതിയ മാറ്റങ്ങൾ.
ഖത്തറിലും മാറ്റം
കുടിയേറ്റ തൊഴിലാളികൾക്ക് രാജ്യത്തേക്ക് വരാൻ സ്പോൺസർ ചെയ്യുന്നതിന് ഇപ്പോഴും ഒരു തൊഴിലുടമ ആവശ്യമാണെന്നും തൊഴിലുടമകൾക്ക് അവരുടെ റെസിഡൻസി നിലയിൽ ഇപ്പോഴും നിയന്ത്രണമുണ്ടാകാമെന്നും ബീഗം പറഞ്ഞു. 2022 ൽ അടുത്ത ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഖത്തർ, തൊഴിൽ നിയമങ്ങളിൽ സമാനമായ മാറ്റങ്ങൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു.
വിഷൻ 2030
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നയിക്കുന്ന വിഷൻ 2030 എന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങൾ. വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനും സ്വകാര്യമേഖല വിപുലീകരിക്കുന്നതിനും രാജ്യത്തിന്റെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള പദ്ധതികളാണ് മുഹമ്മദ് ബിൻ സൽമാൻ തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications