ദില്ലി: ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍.
ഇൻഷുറൻസ് സേവനത്തിലെ അപാകതകൾ സംബന്ധിച്ച് പോളിസി ഉടമകൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തത്. ഇൻഷുറൻസ് രംഗത്തെ പരാതികൾ സമയബന്ധിതമായും കുറഞ്ഞചെലവിലും നിഷ്പക്ഷമായും പരിഹരിക്കാനാനും പുതിയ ഭേദഗതിയിലൂടെ സാധിക്കും.
ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 2021 മാർച്ച് 2 ന് ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടം, 2017 - ൽ സമഗ്രമായ ഭേദഗതികൾ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇൻഷ്വർ ചെയ്യുന്ന വ്യക്തികൾ,സ്ഥാപനങ്ങൾ, ഏജന്റുമാർ, ബ്രോക്കർമാർ, മറ്റ് ഇടനിലക്കാർ എന്നിവരുടെ സേവനത്തിലെ അപാകതകൾ സംബന്ധിച്ച തർക്കങ്ങളിൽ ഓംബുഡ്‌സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്ന പരാതികളുടെ വ്യാപ്തി നിയമ ഭേദഗതിയോടെ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് പരാതികൾ നൽകുന്നതിന് നിയമഭേദഗതി പോളിസി ഉടമകളെ സഹായിക്കും. ഇത് വലിയ നേട്ടമയാണ് വിലയിരുത്തുന്നത്. പോളിസി ഉടമകൾക്ക് അവരുടെ പരാതികളുടെ തൽസ്ഥിതി ഇനി മുതല്‍ ഓൺലൈനിൽ അറിയാൻ സാധിക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഇതോടെ സംജാതമാകും. കൂടാതെ, വാദം കേൾക്കുന്നതിനായി ഓംബുഡ്‌സ്മാന് വീഡിയോ കോൺഫറൻസിംഗ് ഉപയോഗിക്കാനാകും.
ഏതെങ്കിലും ഒരു ഓംബുഡ്‌സ്മാൻ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ ഈ ഒഴിവ് നികത്തുന്നതു വരെ മറ്റൊരു ഓംബുഡ്‌സ്മാന് അധിക ചാർജ് നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓംബുഡ്‌സ്മാൻ നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയുക്ത വ്യക്തികളുടെ സ്വതന്ത്രമായ പ്രവർത്തനം സാധ്യമാക്കുന്നതിനും നിരവധി ഭേദഗതികൾ പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലോ ഇൻഷുറൻസ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ വിഷയങ്ങളിൽ ഇടപെടുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുള്ളതോ ആയ ഒരു വ്യക്തിയെ ഓംബുഡ്‌സ്മാൻതെരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.