റിസർവ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിതിന് പിന്നാലെ 2020-2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി ധനകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 70 ബേസിസ് പോയിൻറുകൾ മുതൽ 140 ബേസിസ് പോയിൻറുകൾ വരെയാണ് മിക്ക നിക്ഷേപത്തിന്റെയും പലിശ നിരക്ക് കുറച്ചിരിക്കുന്നത്. സർക്കാർ വിജ്ഞാപന പ്രകാരം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാൻ വികാസ് പത്ര (കെവിപി), ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി, പ്രതിമാസ വരുമാന പദ്ധതി എന്നിവയുടെ പലിശ നിരക്കാണ് കുറച്ചിരിക്കുന്നത്. ഓരോ നിക്ഷേപത്തിന്റെയും പുതുക്കിയ പലിശ നിരക്ക് എത്രയെന്ന് പരിശോധിക്കാം.
ഈ വർഷം നിങ്ങളുടെ പിഎഫ് പലിശ നിരക്കും കുറയാൻ സാധ്യത
പലിശ കുറച്ചത് ഇങ്ങനെ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്ക് 0.8 ശതമാനം കുറച്ചുകൊണ്ട് ഇത് 7.1 ശതമാനമാക്കി. സീനിയർ സിറ്റിസൺസ് സ്കീമിന് മുമ്പത്തെ 8.6 ശതമാനത്തിന് പകരം 7.4 ശതമാനം പലിശയായി കുറച്ചു. പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 6.6 ശതമാനമാക്കി. ഒരു ശതമാനം പലിശയാണ് കുറച്ചത്. എൻഎസ്‌സിയുടെ പലിശ 1.1 ശതമാനം കുറച്ച് 6.8 ശതമാനമാക്കി.
പോസ്റ്റ് ഓഫീസ് നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് പലിശ നിരക്ക് 1.4 ശതമാനം വെട്ടിക്കുറച്ചു. 2019 ജൂലൈ മുതൽ മാറ്റമില്ലാതെ തുടർന്നിരുന്ന പലിശ നിരക്കാണ് ഒറ്റയടിയ്ക്ക് കുറച്ചത്. ഇവ മാത്രമല്ല, ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ് സ്കീമുകളിലും പലിശനിരക്ക് കുറച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില നടപടികൾക്കൊപ്പം കഴിഞ്ഞ ആഴ്ച ആർബിഐ റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചിരിക്കുന്ന നിക്ഷേപ പദ്ധതികളുടെ പട്ടിക പരിശോധിക്കാം.
പലിശ കുറച്ച നിക്ഷേപ പദ്ധതികൾ
- സുകന്യ സമൃദ്ധി യോജനയ്ക്ക് മുമ്പ് 8.4 ശതമാനം പലിശ ലഭിച്ചിരുന്നു, ഇപ്പോൾ 7.6 ശതമാനം ആയി കുറച്ചു.
- കിസാൻ വികാസ് പത്രയ്ക്ക് 7.6 ശതമാനത്തിന് പകരം 6.9 ശതമാനം പലിശ ലഭിക്കും.
- 1, 2, 3 വർഷം കാലാവധിയുള്ള ബാങ്ക് എഫ്ഡിക്ക് നേരത്തെ 6.9 ശതമാനം പലിശ ലഭിച്ചിരുന്നു, ഇപ്പോൾ ഇത് 5.5 ശതമാനമാക്കി.
- 5 വർഷത്തെ എഫ്ഡിക്ക് പലിശ 7.2 ശതമാനമായിരുന്നു, ഇപ്പോൾ ഇത് 5.8 ശതമാനമായി കുറച്ചു.
- നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 6.8 ശതമാനമാക്കി കുറച്ചു
- പിപിഎഫിന്റെ പലിശ 7.9 ശതമാനമാനത്തിൽ നിന്ന് 7.1 ശതമാനമാക്കി കുറച്ചു