സ്വർണത്തെ പോലെ തന്നെ ഇന്ത്യൻ സംസ്കാരത്തിലും ചരിത്രത്തിലും വലിയ പ്രാധാന്യമുള്ള ലോഹമാണ് വെള്ളിയും. സാധാരണക്കാരന്റെ സ്വർണ്ണം അന്നുമിന്നും വെള്ളി തന്നെയാണ്. വെള്ളിക്കൊലുസുകൾ വളരെയധികം പ്രചാരത്തിലുള്ള ഇടമാണ് കേരളം. ഒരുപക്ഷെ സ്വർണത്തേക്കാൾ ഡിമാൻഡ് കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളിക്കുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സ്വർണ്ണത്തിന് പിന്നാലെ വെള്ളിയുടെ വിലയും ഇന്ത്യയിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഇതോടെ വെള്ളിയ്ക്കും ഹാൾമാർക്ക് വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. 3- 6 മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് പുതുക്കിയും നയം പുറത്തിറക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഗുണമേന്മയില്ലാത്ത വെള്ളി ആഭരണങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ദീര്‍ഘകാലത്ത് സ്വര്‍ണ്ണത്തേക്കാള്‍ ഏറെ നിക്ഷേപകര്‍ക്കു നേട്ടം സമ്മാനിച്ചിട്ടുള്ളത് വെള്ളിയാണ്. സ്വര്‍ണ്ണത്തെ നിക്ഷേപമായി ആളുകള്‍ കാണുമ്പോള്‍, രാജ്യത്ത് വെള്ളിയുടെ ആഭരണ ഡിമാന്‍ഡ് പതിന്‍മടങ്ങ് വര്‍ധിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ വെള്ളിക്ക് മാത്രമായി പുതുക്കിയ നിയമങ്ങൾ നടപ്പിലാക്കാണ് സർക്കാർ ശ്രമിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലുള്ള വെള്ളിയുടെ നിയമങ്ങള്‍ സ്വര്‍ണ്ണത്തിന്റെ അത്രയും ശക്തമല്ല. അതുകൊണ്ട് തന്നെ ഈ രംഗത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇവയ്ക്ക് കടിഞ്ഞാൺ ഇടാനാണ് കേന്ദ്രം പുതിയ ഹാൾമാർക്ക് നിയമം നടപ്പിലാക്കാൻ പോകുന്നത്. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഉല്‍പ്പന്ന ആധികാരികത ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, പുരാവസ്തുക്കള്‍ക്കും മാത്രമാണ് നിലവിൽ സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഈ ലിസ്റ്റിലേക്കുള്ള പുതിയ എൻട്രിയാണ് ഇപ്പോൾ വെള്ളിയുടേത്. വെള്ളി, വെള്ളി ആര്‍ട്ടിഫാക്റ്റുകള്‍ എന്നിവയ്ക്കു നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) പരിഗണിക്കണമെന്ന് ഭക്ഷ്യ- ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പറഞ്ഞത്.
ഉപഭോക്താക്കളില്‍ നിന്ന് വെള്ളിയുടെ ഹാള്‍മാര്‍ക്കിങ്ങിനായി ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് 78 -ാമത് ബിഐഎസ് സ്ഥാപക ദിന പരിപാടിയിലാണ് മന്ത്രി പറഞ്ഞത്. നിലവിലെ ഹാള്‍മാര്‍ക്കിംഗ് സംവിധാനത്തില്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ആറ് അക്ക ആല്‍ഫാന്യൂമെറിക് കോഡ് (HUID) കൊണ്ടാണ് ഉറപ്പുവരുത്തുന്നത്. വെള്ളികൂടി ഇത്തരമൊരു നിരീക്ഷണം ഏര്‍പ്പെടുത്തുന്നതോടെ, ഇന്ത്യയുടെ വിലയേറിയ ലോഹങ്ങളുടെ ഗുണനിലവാര നിയന്ത്രണ നടപടികള്‍ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്.
എന്തായാലും സ്വർണ്ണത്തിനൊപ്പം ഹാൾമാർക്ക് ലിസ്റ്റിലേക്ക് കയറുന്നതോടെ വെള്ളിയുടെ വിലയിലും നിലയിലും കൃത്യമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്.


Click it and Unblock the Notifications