ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വികസിപ്പിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ. റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കവും ഇത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്. 2019 ലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏകദേശം 2.1 ശതമാനം ഇടിഞ്ഞ് 4.48 ദശലക്ഷം ബിപിഡിയായി.
ഇറക്കുമതി കുറഞ്ഞു
2019ൽ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ടാങ്കർ ഡാറ്റ വ്യക്തമാക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ എണ്ണയുടെ 84% ഇറക്കുമതി ചെയ്യുന്നു. പരമ്പരാഗതമായി ഇന്ത്യ മിഡിൽ ഈസ്റ്റിനെയാണ് ഭൂരിഭാഗം വിതരണത്തിനും ആശ്രയിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിഹിതം കഴിഞ്ഞ വർഷം 60 ശതമാനമായി കുറഞ്ഞിരുന്നു.
2019ലെ കണക്കുകൾ
2019 ൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യ പ്രതിദിനം 2.68 ദശലക്ഷം ബാരൽ (ബിപിഡി) എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് 2018 നെ അപേക്ഷിച്ച് 10% കുറവാണ്. മറ്റിടങ്ങളിൽ നിന്ന് 1.8 ദശലക്ഷം ബിപിഡി ആണ് ഇറക്കുമതി ചെയ്തതെന്ന് റോയിട്ടേഴ്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള വിതരണം കുറഞ്ഞത് ഇന്ത്യയുടെ മിഡിൽ ഈസ്റ്റേൺ എണ്ണ ഉപഭോഗത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പെട്രോളിനും ഡീസലിനും വിലക്കുറവിന്റെ കാലം; ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്
റിപ്പോർട്ട്
കഴിഞ്ഞ വർഷം, ഒപെക് + എന്നറിയപ്പെടുന്ന ഒപെക്കിന്റെയും സഖ്യകക്ഷികളുടെയും ഉപരോധവും ഔട്ട്പുട്ട് വെട്ടിക്കുറയ്ക്കലും 2018നെ അപേക്ഷിച്ചി വിതരണം 1.9 ദശലക്ഷം ബിപിഡി കുറച്ചിട്ടുണ്ട്, എന്നാൽ ഒപെക് ഇതര വിതരണം 2 ദശലക്ഷം ബിപിഡി വർദ്ധിച്ചുവെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുടെ ഇറാൻ ഉപരോധത്തിൽ അയവില്ല; അമേരിക്കയെ പിണക്കി ഇന്ത്യ, ഇറാൻ എണ്ണ ഇറക്കുമതി പുനരാരംഭിക്കുമോ
ഇന്ത്യയുടെ പദ്ധതി
പശ്ചിമേഷ്യയെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ട് എണ്ണ വിതരണ സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാനുള്ള തന്ത്രത്തിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് റിഫൈനറുകളുമായുള്ള ചർച്ചകൾ നടന്നു വരികയാണ്. 2019 ൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏകദേശം 2.1 ശതമാനം ഇടിഞ്ഞ് 4.48 ദശലക്ഷം ബിപിഡി ആയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക റിഫൈനറുകളും 2020 ൽ പുതിയ ഇന്ധന നിലവാരത്തിന് മുന്നോടിയായി നവീകരണത്തിനായി പ്രോസസ്സിംഗ് യൂണിറ്റുകൾ താൽക്കാലികമായി അടച്ചതാണ് ഇതിന് കാരണം.
മറ്റ് രാജ്യങ്ങൾ
സിഐഎസ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 2019 ൽ ഏകദേശം 65 ശതമാനം ഉയർന്ന് 171,000 ബിപിഡി ആയി. ആഫ്രിക്കൻ ഗ്രേഡുകളുടെ ഉപഭോഗം 7.3 ശതമാനം ഉയർന്ന് 713,000 ബിപിഡി ആയി. യുഎസ് ഇറക്കുമതി 63 ശതമാനം ഉയർന്ന് 181,000 ബിപിഡി ആയി. 2019 ലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 4% യുഎസ് എണ്ണയാണ്.