ദില്ലി: രാജ്യത്തെ 163,000 ബിസിനസ്സ് സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്ട്രേഷൻ റദ്ദാക്കി സർക്കാർ. വ്യാജ സ്ഥാപനങ്ങൾ ആരംഭിക്കുകയും വ്യാജമായി ഇൻപുട്ട് ടാക്സ് നേടുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ആറ് മാസത്തിലധികമായി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാത്ത ബിസിനസ് സ്ഥാപനങ്ങൾക്കെതിരെയാണ് പുതിയ സർക്കാർ നീക്കം. ആയിരക്കണക്കിന് കോടി രൂപയുടെ ക്രെഡിറ്റാണ് ഇത്തരത്തിലുള്ള കമ്പനികൾ നേട്ടമുണ്ടാക്കിയെന്നാണ് കരുതുന്നത്.
വ്യാജ സ്ഥാപനങ്ങളുടെയും സർക്കുലർ ട്രേഡിംഗ് സ്ഥാപനങ്ങളും ഉയർത്തുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ആറ് മാസമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ 1,63,042 ജിഎസ്ടി രജിസ്ട്രേഷനുകൾ ജിഎസ്ടി അധികൃതർ റദ്ദാക്കിയതായി ധനമന്ത്രാലയത്തിലെ അധികൃതർ അറിയിച്ചുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആറുമാസത്തിലേറെയായി ജിഎസ്ടിആർ -3 ബി റിട്ടേൺ സമർപ്പിക്കാത്ത ഈ ബിസിനസ്സ് സ്ഥാപനങ്ങൾക്കെല്ലാം ആദ്യം റദ്ദാക്കൽ നോട്ടീസ് നൽകി, തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച് അവരുടെ രജിസ്ട്രേഷനുകൾ റദ്ദാക്കി, "ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ മാസവും ഒരു രജിസ്റ്റർ ചെയ്ത സ്ഥാപനം ഫയൽ ചെയ്യുന്ന ബിസിനസ്സ് ഇടപാടുകളുടെ സംഗ്രഹ പ്രസ്താവനയാണ് ജിഎസ്ടിആർ -3 ബി.
അഹമ്മദാബാദ് മേഖലയിൽ മാത്രം 11,048 കമ്പനികളുടെ ജിഎസ്ടി രജിസ്ട്രേഷനാണ് ജിഎസ്ടി ഉദ്യോഗസ്ഥർ റദ്ദാക്കിയത്. ആറുമാസത്തിലേറെയായി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ജിഎസ്ടി നികുതിദായകരുടെ കാര്യത്തിൽ ചെന്നൈ മേഖലയിൽ ഇതുവരെ 19,586 കമ്പനികളുടെ ജിഎസ്ടി രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കി.
2020 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിൽ ജിഎസ്ടിആർ -3 ബി റിട്ടേൺ സമർപ്പിക്കാത്ത 28,635 രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ), കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റുകൾ എന്നിവർ ഇതുവരെ നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഒരു സ്ത്രീയും ഉൾപ്പെടെ 132 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ സമയത്ത് ശരിയായ വിശദാംശങ്ങൾ നൽകാത്ത പുതുതായി രജിസ്റ്റർ ചെയ്ത കമ്പനികളെയും ജിഎസ്ടി നിരീക്ഷിച്ച് വരികയാണ്.