2020 ലെ ധനകാര്യ ബിൽ പാർലമെന്റ് പാസാക്കിയതോടെ ഭാവിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപ ഉയർത്താൻ ധനമന്ത്രി നിർമ്മല സീതാരാമന് അധികാരം ലഭിച്ചു. പെൻഷൻ ഫണ്ടുകളെ സോവറിൻ വെൽത്ത് ഫണ്ടുകളായി പരിഗണിക്കാനും അനുമതി ലഭിച്ചു. ലോക്സഭ 2020 ലെ ധനകാര്യ ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കി, തുടർന്ന് രാജ്യസഭയിലും ചർച്ചകളൊന്നും തന്നെ ഇല്ലാതെ ബിൽ പാസാക്കുകയായിരുന്നു.
ചർച്ചയില്ലാതെ പാസാക്കി
2020-21 ലെ അപ്രോപ്രിയേഷൻ ബില്ലും ചർച്ച ചെയ്യാതെ രാജ്യസഭ പാസാക്കി. ഇതോടെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് 110 ലക്ഷം കോടി രൂപ സമാഹരിക്കാൻ സർക്കാരിന് അധികാരം ലഭിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ഈ തുക ഉപയോഗിക്കാം. 2020 ലെ ധനകാര്യ ബില്ലിലെ ഭേദഗതികളിൽ, എൻആർഐയുടെ ഉടമസ്ഥതയിലുള്ള ബിസിനസിനെ ഇന്ത്യൻ പ്രവർത്തനങ്ങൾ വഴി മാത്രം ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്ക്കാൻ ബാധ്യസ്ഥരാക്കുന്നതിനായി ചില മാറ്റങ്ങൾ സീതാരാമൻ അവതരിപ്പിച്ചിരുന്നു.
പ്രധാന ഭേദഗതികൾ
എൻആർഐ / വിദേശ കമ്പനിക്ക് നൽകുന്ന ലാഭവിഹിതത്തിന് 20 ശതമാനം ടിഡിഎസ് നിരക്കും അംഗീകരിച്ചു. കൂടാതെ, ഡിവിഡന്റ് ടാക്സിൽ നിന്ന് REITS ഒഴിവാക്കി. ഭാവിയിൽ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ എട്ട് രൂപ വീതം ഉയർത്താൻ സർക്കാരിനെ പ്രാപ്തരാക്കുന്നതിനുള്ള നിയമ ഭേദഗതിയാണ് ധനകാര്യ ബില്ലിലെ പ്രധാന മാറ്റം. പെട്രോൾ, ഡീസൽ എന്നിവയുടെ പ്രത്യേക എക്സൈസ് തീരുവ യഥാക്രമം ലിറ്ററിന് 18 രൂപയായും ലിറ്ററിന് 12 രൂപയായും ഉയർത്താൻ 2020 ൽ ധനകാര്യ ബില്ലിൽ ഭേദഗതി വരുത്തി. ഇത് മറ്റ് ഭേദഗതികൾക്കൊപ്പം ധനകാര്യ ബില്ലിൽ ചർച്ച കൂടാതെ പാസാക്കി.
എക്സൈസ് തീരുവ വർദ്ധനവ്
മാർച്ച് 14 ന് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതം സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ സർക്കാരിന് പ്രതിവർഷം 39,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഈ അധിക നിരക്കിൽ 2 രൂപ പ്രത്യേക അധിക എക്സൈസ് തീരുവയും റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ്സിൽ 1 രൂപയുമാണ് വർദ്ധിച്ചത്. ഈ വർദ്ധനവ് പ്രത്യേക അധിക എക്സൈസ് തീരുവ നിയമത്തിലെ പരമാവധി അനുവദനീയമായ പരിധിയിലേക്ക് കൊണ്ടുപോയിയിരുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് 4 രൂപയും.
പുതിയ മാറ്റം
ഇപ്പോൾ വീണ്ടും ധനകാര്യ നിയമത്തിന്റെ എട്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിയതോടെ, ഈ പരിധി പെട്രോളിന് ലിറ്ററിന് 18 രൂപയും ഡീസലിന് 12 രൂപയുമാക്കി ഉയർത്തി. എന്നാൽ എക്സൈസ് തീരുവയിൽ ഇപ്പോൾ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയിൽ എപ്പോൾ വേണമെങ്കിലും തീരുവ ഉയർത്താൻ ഈ ഭേദഗതി സർക്കാരിന് അധികാരം നൽകും. മാർച്ച് 14 ലെ എക്സൈസ് തീരുവ വർധിപ്പിച്ചതോടെ അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിൽ നിന്ന് ഉണ്ടായ നേട്ടങ്ങൾ സാധാരണക്കാർക്ക് ലഭിക്കാതെയായി.
മുൻ വർഷങ്ങളിൽ
ആഗോള എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടങ്ങൾ എടുത്തുകളയാൻ 2014 നവംബറിനും 2016 ജനുവരിയ്ക്കും ഇടയിൽ ഒൻപത് തവണ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ സർക്കാർ ഉയർത്തിയിരുന്നു. പെട്രോൾ നിരക്കിന്റെ തീരുവ ലിറ്ററിന് 11.77 രൂപയും ഡീസലിന് ലിറ്ററിന് 13.47 ഉം 15 മാസത്തിനുള്ളിൽ ഉയർത്തി. ഇത് സർക്കാരിന്റെ എക്സൈസ് തീരുവ വരുമാനം 2016-17ൽ ഇരട്ടിയിലധികം വർദ്ധിച്ച് 2,42,000 കോടി രൂപയായി ഉയർത്തി. 2014-15 ൽ 99,000 രൂപയായിരുന്നു എക്സൈസ് തീരുവ ഇനത്തിൽ ലഭിച്ചിരുന്നത്. എക്സൈസ് തീരുവ 2017 ഒക്ടോബറിൽ രണ്ട് രൂപയും ഒരു വർഷത്തിന് ശേഷം 1.50 രൂപയും കുറച്ചിരുന്നു. എന്നാൽ, 2019 ജൂലൈയിൽ തീരുവ ലിറ്ററിന് രണ്ട് രൂപ ഉയർത്തി.