ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ( ബിപിസിഎൽ) ഓഹരികൾ വിൽക്കുന്നതിനായുള്ള താൽപര്യ പത്രം ക്ഷണിച്ചു. ഓഹരികൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 2 ആണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 52.98 ശതമാനം ഓഹരികളാണ് വിൽപ്പനയ്‌ക്കായുള്ളത്. ഓഹരികൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്ക് കുറഞ്ഞത് 10 ബില്യൺ ഡോളർ ആസ്തി ഉണ്ടായിരിണം. നിക്ഷേപ വകുപ്പും പബ്ലിക് അസറ്റ് മാനേജ്‌മെന്റുമാണ് ഈ കാര്യം അറിയിച്ചത്.
ആഗോള തലത്തിലുള്ള താൽപര്യ പത്രമാണ് കേന്ദ്രസർക്കാർ ക്ഷണിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഓഹരി വാങ്ങുന്നതിനായി വിദേശ കമ്പനികളുടെ അപേക്ഷയുമെത്തുമെന്നാണ് കരുതുന്നത്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി വാങ്ങാന്‍ സാധിക്കില്ല. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ റിഫൈനറികളുള്ള ബിപിസിഎൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ്. കഴിഞ്ഞ നവംബറിലാണ് ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്.
ഈ ബാങ്കുകളിൽ സ്ഥിര നിക്ഷേപം (എഫ്‌ഡി) നടത്തിയാൽ 9 ശതമാനം വരെ പലിശ ലഭിക്കും.
ബിപിസിഎൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും തന്നെ വകവെയ്‌ക്കാതെയാണ് കേന്ദ്ര സർക്കാർ ഓഹരി വിൽപ്പനയ്‌ക്കുള്ള താൽപ്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 51 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ യൂണിറ്റുകളെയാണ് ഓഹരി വാങ്ങുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
ബിഡ്ഡുകൾ സ്വീകരിച്ച ശേഷം ഓഹരി വിൽപ്പനയ്ക്കുള്ള കരുതൽ വില കേന്ദ്രം നിശ്ചയിക്കും, കൂടാതെ തിരഞ്ഞെടുത്ത മൈനോറിറ്റി ബിഡ്ഡർ ഉടമകളിൽ നിന്ന് കുറഞ്ഞത് 26% ഓഹരികൾ സ്വന്തമാക്കുന്നതിന് ഒരു ഓപ്പൺ ഓഫർ നൽകുകയും മുഴുവൻ ഓഫറിനും പണം എസ്‌ക്രോയിൽ ഇടുകയും ചെയ്യും. നിർദ്ദിഷ്ട ഓഹരി വിൽപ്പനയുടെ ഇടപാട് ഉപദേഷ്ടാവായി ഡെലോയിറ്റ് ടച്ച് ടൊമറ്റ്‌സു ഇന്ത്യ എൽഎൽപിയെയാണ് നിയമിച്ചിട്ടുള്ളത്.