കൊറോണ വൈറസിനെ തുടർന്ന് കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം നൽകുന്നതിനുള്ള പദ്ധതികളെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ കമ്പനികളെ ഇപിഎഫ് സബ്സിഡി സ്കീം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനുപുറമെ, ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) നിക്ഷേപം നടത്തുന്നതിനുള്ള കാലാവധി നീട്ടുന്നതിനോ തവണകളായി അടയ്ക്കാനോ സർക്കാർ അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഏപ്രിൽ 30 ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) നടത്തിയ കൂടിക്കാഴ്ചയിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ ബർത്വാൾ തൊഴിലുടമകളോട് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. വേതന കരാർ പരിഷ്കരിക്കുന്നത് സംബന്ധിച്ചും സുനിൽ ബർത്വാൾ തൊഴിലുടമകളോട് സംസാരിച്ചു. അടിസ്ഥാന ശമ്പളം 15,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ മാത്രം ഇപിഎഫ് സംഭാവന ഈടാക്കാനാണ് നിർദ്ദേശം. ഇങ്ങനെ ചെയ്താൽ കമ്പനികൾക്ക് അവരുടെ വേതന ബില്ലുകൾ കുറയ്ക്കാനും ജീവനക്കാർക്ക് ഉയർന്ന ശമ്പളം കയ്യിൽ വാങ്ങാനും സാധിക്കും. കമ്പനികൾ ദ്രവ്യത പ്രശ്‌നം നേരിടുന്നുണ്ടെന്ന വസ്തുത ബാർത്ത്വാൾ അംഗീകരിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ദേശീയ ലോക്ക്ഡൌൺ കാരണം കമ്പനികൾ നേരിടുന്ന പണ പ്രതിസന്ധി ലഘൂകരിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്. ലോക്ക്ഡൗൺ ഇപ്പോൾ മെയ് 17 ലേക്ക് നീട്ടി. മെയ് 4 മുതൽ രാജ്യത്തുടനീളമുള്ള നിയന്ത്രണങ്ങളിൽ ഗണ്യമായ ലഘൂകരണങ്ങൾ നൽകിയിട്ടുണ്ട്. മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം കൂടുതൽ കമ്പനികളെ ഇപിഎഫ് സബ്സിഡിയുടെ ആനുകൂല്യം നേടാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിശോധിച്ചു വരികയാണ്. ഈ പദ്ധതി പ്രകാരം, പ്രതിമാസം 15,000 രൂപയിൽ താഴെയുള്ള 90 ശതമാനം തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന കമ്പനികൾക്ക് (100 ജീവനക്കാർ വരെ) മാത്രമേ 3 മാസത്തേക്ക് സർക്കാരിൽ നിന്ന് പ്രോവിഡന്റ് ഫണ്ട് സംഭാവന ലഭിക്കുകയുള്ളൂ.
ഇത് പല ഇടത്തരം സ്ഥാപനങ്ങളെയും ഒഴിവാക്കുന്നതിലേയ്ക്ക് നയിക്കുന്നു. കോവിഡ് പാക്കേജ് പ്രകാരം 3.8 ലക്ഷം സ്ഥാപനങ്ങളിലെ 79 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 4800 കോടിയാണു സർക്കാരിനു വരുന്ന ചെലവ്.


Click it and Unblock the Notifications