ജിഎസ്ടിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ജനങ്ങൾക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിയിലെ ഈ പരിഷ്കരണത്തെ തുടർന്ന് പുകയില ഉൽപന്നങ്ങൾക്ക് 40% ജിഎസ്ടി ഏർപ്പെടുത്തുമെന്ന സർക്കാർ വ്യക്തമാക്കി. എന്നാൽ പുതിയ ജിഎസ്ടിക്കു പുറമേ അധിക എക്സൈസ് അല്ലെങ്കിൽ പ്രത്യേക തീരുവ ചുമത്തണമെന്ന് ചില സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നികുതി വർദ്ധനവ്
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജിഎസ്ടി ഈടാക്കുന്നത് പുകയില ഉൽപ്പന്നങ്ങൾക്കാണ്. സിഗരറ്റ്, സിഗാർ, പാൻ മസാല, സിഗരില്ലോസ്, ഹുക്ക എന്നിവയുൾപ്പെടെയുള്ള പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും 28% ജിഎസ്ടിയും കോമ്പൻസേഷൻ സെസും, കേന്ദ്ര എക്സൈസ് തീരുവയും, ദേശീയ ദുരന്ത നിവാരണ തീരുവയും ഉൾപ്പെടെ 53% പരോക്ഷ നികുതി ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുകയില ഉൽപ്പന്നങ്ങളിൽ നിന്നുള്ള ശരാശരി വാർഷിക ജിഎസ്ടി വരുമാനം 51,000 കോടി രൂപയാണ്. കൂടാതെ നിർമ്മാതാക്കളിൽ നിന്നുള്ള അധിക വിദ്യാഭ്യാസ സെസും സർചാർജുകളും ഉൾപ്പെടെ 27,659.84 കോടി രൂപയിലെത്തി.

വരുമാനത്തെ ബാധിക്കുമോ?
മദ്യത്തിന്റെ സംസ്ഥാന എക്സൈസ് തീരുവക്ക് സമാനമായി അധിക തീരുവകളിൽ തുല്യ വിഹിതമോ സ്വതന്ത്ര നികുതി അവകാശങ്ങളോ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പുകയില ഉൽപന്നങ്ങൾക്ക് നിലവിലുള്ള പരോക്ഷ നികുതി 53% കവിയുമെന്നാണ് അവർ വാദിക്കുന്നത്. എന്നാൽ ഇത് ഒരിക്കലും കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിൻ്റെയോ വരുമാനത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
"കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിൽ ഒരു അടിസ്ഥാന എക്സൈസ് തീരുവയോ അല്ലെങ്കിൽ സംസ്ഥാന എക്സൈസ് തീരുവയോടൊപ്പം ഒരു കേന്ദ്ര എക്സൈസ് തീരുവയോ ഉണ്ടാവണമെന്ന് ചില സംസ്ഥാനങ്ങൾ നിർദ്ദേശിച്ചു. ഇത് എല്ലാവർക്കും ഒരുപോലെ പ്രയോജനകരമാകും. മാത്രമല്ല സംസ്ഥാനങ്ങൾക്ക് ഉയർന്ന നിരക്കിൽ വരുമാനം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു." ചർച്ചകളിൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങളും പരമാർശിച്ചിട്ടുണ്ട്.
കേരളം നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ജിഎസ്ടിയിൽ നിന്നുള്ള വരുമാനനഷ്ടത്തിന് കേരളം ഔദ്യോഗികമായി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. "മോദി പ്രഖ്യാപിച്ച ജിഎസ്ടി നിരക്കുകളുടെ ലളിതവൽക്കരണം സംസ്ഥാന വരുമാനത്തിന് പ്രതിസന്ധി സൃഷ്ടിക്കും. 2018 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ലളിതവൽക്കരണത്തോടെ റവന്യൂ ന്യൂട്രൽ നിരക്കിന് താഴെയാക്കിയിരുന്ന ജിഎസ്ടി നിരക്കുകൾ ഇപ്പോൾ വീണ്ടും താഴേക്ക് പോവും. ഈ നഷ്ടത്തിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം." എന്നാണ് കേരള സംസ്ഥാന ധന വകുപ്പ് മന്ത്രി തോമസ് ഐസക് എക്‌സിലെ ഒരു പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 139-ാമത് റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ഇന്ത്യയിലെ പുകയില ഉൽപ്പന്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ നികുതി വർദ്ധിപ്പിക്കുമെന്ന ശക്തമായ സൂചന കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിന് ഇതൊരു വലിയ തിരിച്ചടിയായി മാറിയേക്കും.


Click it and Unblock the Notifications