ദില്ലി: ജിഎസ്ടി വരുമാനം ഇത്തവണയും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നവംബറിലെ ജിഎസ്ടി പിരിവ് 1.04 ലക്ഷം കോടി രൂപയാണ്. ഒക്ടോബറില്‍ 1.05 ലക്ഷം കോടിയായിരുന്നു. തുടര്‍ച്ചയായി രണ്ടു മാസവും ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി ഇനത്തില്‍ ലഭിച്ചത് സര്‍ക്കാരിന് വളരെ നേട്ടമാണ്. കൊറോണ കാരണമായി അപ്രതീക്ഷിത ചെലവ് വരികയും വരുമാനം നിലയ്ക്കുകയും ചെയ്ത സാഹചര്യമായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തിലെ ചില മാസങ്ങളിലുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ ജിഎസ്ടി വരുമാനം ഈ വര്‍ഷം ലഭിച്ചു. 2019 നവംബറില്‍ ജിഎസ്ടി ഇനത്തില്‍ കിട്ടിയത് 1.03 ലക്ഷം കോടി രൂപയായിരുന്നു.
കേന്ദ്ര ജിഎസ്ടി 19189 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 25540 കോടി രൂപയുമാണ് നവംബറില്‍ ലഭിച്ചത്. ഐജിഎസ്ടിയായി 51992 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 8242 കോടി രൂപയും കിട്ടി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് രണ്ടാം തവണയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നികുതിയൊടുക്കലിന് ഇളവ് നല്‍കിയിരുന്നു. മാത്രമല്ല, കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനും സാധിക്കാതെ വന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമായതോടെ കളക്ഷന്‍ വേഗത്തിലായി.
ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ
കഴിഞ്ഞ സെപ്തംബറിലെ ജിഎസ്ടി കളക്ഷന്‍ 95480 കോടി രൂപയായിരുന്നു. ജൂലൈയില്‍ ജിഎസ്ടി പിരിച്ചത് നെഗറ്റീവ് 14 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നെഗറ്റീവ് എട്ടിലേക്ക് എത്തി. സെപ്തംബറില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ വീണ്ടും ഉയരുകയാണ് ചെയ്തത്. ഓരോ മാസവും ജിഎസ്ടി കളക്ഷനില്‍ മികച്ച വര്‍ധനവാണ് പ്രകടമാകുന്നത്. സാമ്പത്തിക രംഗം വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം.