കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹിയിൽ 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു. സെപ്റ്റംബർ 3 ന് ആരംഭിച്ച ജിഎസ്ടി കൗൺസിൽ യോഗം നാളെ സെപ്റ്റംബർ 4 നാണ് അവസാനിക്കുന്നത്. 2017 ൽ ജിഎസ്ടി നിലവിൽ വന്നതിനുശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണമാണ് ഇന്ന് നടക്കുന്നത്.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജിഎസ്ടി നിരക്കുകളിൽ പരിഷ്കരണം സംഭവിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് സാധാരണക്കാർക്കുള്ള ദീപാവലി ഗിഫ്റ്റ് എന്ന നിലയിലാണ് ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
ഉപഭോക്താക്കളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുക മാത്രമല്ല, ഉപഭോഗ നിരക്കുകൾ വർദ്ധിപ്പിക്കുക എന്നതും ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യമാണ്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ ഒന്നിലധികം സ്ലാബുകളാണ് ജിഎസ്ടി നിരക്കുകളിൽ നിലവിലുള്ളത്. എന്നാൽ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളിലേക്ക് നിരക്കുകൾ പരിഷ്കരിക്കുമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഷാംപൂ, ടൂത്ത് പേസ്റ്റ് മുതൽ ഹൈബ്രിഡ് കാറുകൾ വരെയുള്ള ഒട്ടനവധി ഉൽപ്പന്നങ്ങളെ ബാധിക്കുന്ന നികുതി ഇളവുകൾ കൗൺസിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കണ്ടൻസ്ഡ് മിൽക്ക്, ചീസ്, ഉണക്കിയ പഴങ്ങൾ, സംരക്ഷിത മത്സ്യം, പച്ചക്കറികൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ 12 ശതമാനം സ്ലാബിൽ നിന്ന് 5 ശതമാനം ജിഎസ്ടി സ്ലാബിലേക്ക് മാറ്റുമെന്നും പറയുന്നു. മാത്രമല്ല, ചോക്ലേറ്റുകൾ, ഐസ്ക്രീം, കേക്കുകൾ, കോൺ ഫ്ലേക്കുകൾ എന്നിവയുൾപ്പെടെ ഉൽപ്പന്നങ്ങൾ 18 ശതമാനം സ്ലാബിൽ നിന്ന് 5 ശതമാനത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
കാറുകളുടെ നികുതിയിലും മാറ്റം വരാൻ സാധ്യതയുണ്ട്. ചെറിയ കാറുകൾ 28% സ്ലാബിൽ നിന്ന് 18% സ്ലാബിലേക്ക് കുറയും. മാരുതി സുസുക്കി പോലുള്ള കമ്പനികൾക്ക് ഇത് ഗുണം ചെയ്യും. പക്ഷേ ടെസ്‌ല, ബിവൈഡി പോലുള്ള ആഡംബര ഇലക്ട്രിക് കാറുകൾക്ക് അധിക നികുതി ചുമത്താൻ സാധ്യതയുണ്ട്.
ചെറുകിട കമ്പനികളെ വേഗത്തിൽ വളരാൻ സഹായിക്കുന്നതിന്, ജിഎസ്ടി രജിസ്ട്രേഷനും ഫയലിംഗ് പ്രക്രിയയും ലളിതമാക്കാനുള്ള സാധ്യതയുമുണ്ട്. ഇതും സാധാരണക്കാർക്ക് ഉപകാരപ്രദമാവും.
ഈ വർഷം 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നു എന്നതിലുപരി സാധാരണക്കാർക്കും നികുതി ഇളവ് നേട്ടങ്ങൾ ലഭിക്കും എന്നതാണ് എല്ലാവരെയും ആകർഷിക്കുന്നത്. മാത്രമല്ല ജിഎസ്ടി സംവിധാനം കൂടുതൽ ലളിതവും, ഉപഭോക്തൃ സൗഹൃദമാക്കും എന്നതും പ്രതീക്ഷയുണർത്തുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, സഹമന്ത്രി എംപി ചൗധരി, ഡൽഹി, ഹരിയാന, ഗോവ, ജമ്മു കശ്മീർ, ഒഡീഷ മുഖ്യമന്ത്രിമാർ, അരുണാചൽ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാർ, മണിപ്പൂർ ഗവർണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Click it and Unblock the Notifications