രാജ്യത്തെ ജനങ്ങൾക്കുള്ള ദീപവലി സമ്മാനമാണ് ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നിരക്കുകളിലെ അഴിച്ചുപണി ധനമന്ത്രി പ്രഖ്യാപിച്ചത്. ജിഎസ്ടി സ്ലാബുകൾ 5% ഉം 18% ഉം ആയി കുറച്ചു. അതേസമയം 12% ഉം 28% ഉം നികുതി നിരക്കുകൾ ഒഴിവാക്കി. ഈ പുതിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെ വിലയിൽ വലിയ കുറവാണ് ഇതുവഴി ഉണ്ടാകുന്നത്. എന്നാൽ ജിഎസ്ടി നിരക്കുകളിലെ പരിഷ്കാരം വഴി 50,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ആശങ്കയുടെ ആവശ്യമില്ല
ചരക്ക് സേവന നികുതി പരിഷ്കാരം വലിയ നീക്കം നഷ്ടത്തിലേക്ക് നയിച്ചേക്കില്ലെന്നാണ് റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ പറയുന്നത്. ദൈനംദിന അവശ്യവസ്തുക്കൾ, സ്റ്റേഷനറി, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ കീഴിലുള്ള നൂറുകണക്കിന് ഇനങ്ങളുടെ നികുതി സ്ലാബ് 5 ശതമാനമായി കുറയ്ക്കുക മാത്രമല്ല, ആരോഗ്യം, ലൈഫ് ഇൻഷുറൻസ്, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ മേഖലയിലെ ഒരു വിഭാഗത്തിൽ നിന്ന് നികുതി നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ നഷ്ടം 48,000 കോടി രൂപയായിരിക്കും. എന്നാൽ ഇതിനെ വരുമാന നഷ്ടം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നാണ് അരവിന്ദ് ശ്രീവാസ്തവ മാധ്യപപ്രവർത്തകരോട് പറഞ്ഞത്.
നികുതി കുറയ്ക്കുന്നത് സാധാരണക്കാർക്ക് കൂടുതൽ പണം കൈയിലുണ്ടാകാൻ കാരണമാകും. കൂടാതെ ചെലവ് വർദ്ധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു, ഇത് ചെലവ് നേരിട്ട് സമ്പദ്‌വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കും. ഇത് സാമ്പത്തികമായി സുസ്ഥിരമാകുമെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് ശ്രീവാസ്തവ പറഞ്ഞു. സാമ്പത്തിക ഉയർച്ചയും അനുസരണവും കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 മുതൽ നികുതികൾ പ്രാബല്യത്തിൽ വരും. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി, പാൽ, പനീർ, ലഘുഭക്ഷണങ്ങൾ, ബ്രെഡ് എന്നിവയുൾപ്പെടെ 175 പൊതു ഉപഭോഗ ഇനങ്ങൾ വിലകുറഞ്ഞതായിരിക്കും. ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടേബിൾവെയർ, കിച്ചൺവെയർ തുടങ്ങിയ വസ്‌തുക്കൾ ഇപ്പോൾ 5 ശതമാനം ബ്രാക്കറ്റിൽ ഉൾപ്പെടും. ഇതിന് പുറമേ 33 ജീവൻ രക്ഷാ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് പൂജ്യത്തിലേക്ക് മാറും. നിലവിൽ 28 ശതമാനത്തിൽ നികുതി ചുമത്തുന്ന ഏകദേശം 90 ശതമാനം സാധനങ്ങളും 18 ശതമാനത്തിലേക്ക് മാറും.
വരുമാന സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾ
ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ കമ്പനികൾ അമിതലാഭം ഉണ്ടാക്കരുതെന്നും, അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കണമെന്നും ജിഎസ്ടി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ, വരുമാന നഷ്ടം ഉണ്ടാകാതിരിക്കാൻ വ്യക്തമായ നഷ്ടപരിഹാര പദ്ധതിയും അവർ ആവശ്യപ്പെടുന്നുണ്ട്. പുതിയ നിർദ്ദേശമനുസരിച്ച് ആഡംബര വസ്തുക്കൾക്ക് 40% നികുതി ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പ് നൽകണമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു.


Click it and Unblock the Notifications