ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ജിഎസ്ടി വരുമാനം ഉയർന്നതായി കേന്ദ്രസര്ക്കാർ.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ബജറ്റ് എസ്റ്റിമേറ്റിന്റെ 26.6 ശതമാനം കൈവരിച്ചതായി സർക്കാർ പാർലമെന്റിൽ അറിയിച്ചു.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടിയാണ്. 2021- 22 സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന 6.30 ലക്ഷം കോടിയുടെ 26.6 ശതമാനമാണിതെന്നും ലോക്സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി പങ്കജ് ചൗധരി പറഞ്ഞു.കേന്ദ്ര ജിഎസ്ടി, ഇൻ്റഗ്രേറ്റഡ് ജിഎസ്ടി, കോമ്പന്‍സേഷന്‍ സെസ് എന്നിവ ഉൾപ്പെടെയാണിത്.
2020-21 സാമ്പത്തിക വർഷത്തിൽ, മൊത്തം ജിഎസ്ടി ശേഖരം 5.48 ലക്ഷം കോടി രൂപയിലധികമായിരുന്നു, ഇത് പുതുക്കിയ ബജറ്റ് കണക്കായ 5.15 ലക്ഷം കോടി രൂപയേക്കാൾ കൂടുതലായിരുന്നു.2019-20 ൽ, 5.98 ലക്ഷം കോടി രൂപയിലധികമായിരുന്നു ജിഎസ്ടി വരുമാനം. പുതുക്കിയ ബജറ്റ് ലക്ഷ്യത്തിൻെറ 97.8 ശതമാനമായിരുന്നു ഇത്.
ഇ-ഇൻവോയ്സ് സംവിധാനം, നിർബന്ധിത ഇ-ഫയലിംഗ്, നികുതികളുടെ ഇ-പേയ്മെന്റ്, കാലതാമസം നേരിടുന്നതിനുള്ള പിഴ, സംസ്ഥാന വാറ്റ്,ആദായ നികുതി,നികുതി റിട്ടേണുകളുടെ പതിവ് നിർവ്വഹണവും പരിശോധനയുമെല്ലാം ജിഎസ്ടി വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാജ ബില്ലുകൾ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകൾ വിശകലനംചെയ്തുള്ള പ്രവർത്തനരീതിയും വരുമാനം ഉയരാൻ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചരക്കുനീക്കം പരിശോധിക്കുന്നതിനായി ഇ- വേ ബില്ല് സ്‌ക്വാഡുകൾ സജീവമാക്കിയതായും മന്ത്രി അറിയിച്ചു.
അതിനിടെ 2021-22 ജൂൺ പാദത്തിൽ 4000 കോടിയിലധികം രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) തട്ടിപ്പ് കണ്ടെത്തിയതായി സർക്കാർ പാർലമെന്റിൽ അറിയിച്ചു. 31,233 കോടി രൂപയുടെ 7,268 ഐടിസി തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ-ജൂൺ കാലയളവിൽ, 4,002 കോടി രൂപയുടെ 818 തട്ടിപ്പ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞു നേരത്തേ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ
35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ഇൻപുട്ട് ടാക്സുകൾ ഉൾപ്പെട്ട എണ്ണായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.426 പേരാണ് ഇതുവരെ അറസ്റ്റിലായതെന്നും ചാർട്ടേഡ് അക്കൗണ്ടന്റ്മാർ, അഭിഭാഷകർ, ഗുണഭോക്താക്കൾ, ഡയറക്ടർമാർ തുടങ്ങിയവർ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം കൊവിഡ് വ്യാപനത്തിനിടയിലും ജൂലായിൽ രാജ്യത്തെ ജിഎസ്ടി വരുമാനം ഉയർന്നിരുന്നു. 1,16,393 കോടിയായിരുന്നു വരുമാനം. അതിൽ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാൾ 33ശതനാനം കൂടുതലായിരുന്നു ഇത്. ജൂലൈ മാസത്തിൽ റെഗുലർ സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 52,641 കോടി രൂപയുമായിരുന്നു.അതേസമയം ജിഎസ്ടി ശേഖരണം, തുടർച്ചയായി എട്ട് മാസ കാലയളവിൽ 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ശേഷം 2021 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയായത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ഗ്യാസ് കണക്ഷനും അടുപ്പും സൗജന്യം: ഉജ്വല്‍ യോജന രണ്ടാം ഘട്ടത്തിലേക്ക്, അറിയേണ്ടതെല്ലാം
ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...
ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!