ദില്ലി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 19-ാം പ്രതിവാര ഗഡുവായ 2,104 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. ഇതിൽ 2,103.95 കോടി രൂപ 7 സംസ്ഥാനങ്ങൾക്കും 0.05 കോടി രൂപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് അനുവദിച്ചത്.
ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 96 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമ നിർമ്മാണ സഭകൾ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ 97,242.03 കോടി രൂപ സംസ്ഥാനങ്ങൾക്കും, 8,861.97 കോടി രൂപ നിയമ നിർമ്മാണ സഭകൾ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായാണ് നൽകിയത്.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.50 ശതമാനം അധിക വായ്പയെടുക്കാൻ നൽകിയ അനുമതി പ്രകാരം, പ്രത്യേക ജാലക സംവിധാനത്തിലൂടെ സ്വരൂപിച്ച ഫണ്ടുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 08.03.2021 വരെ കൈമാറിയതിന്റെ വിവരങ്ങങ്ങും ധനകാര്യ മന്ത്രാലയം പുറത്ത് വിട്ടു.
അതേസമയം, ജിഎസ്ടി വരുമാനം ഫെബ്രുവരിയിൽ തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു. 1.13 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയാണ് നികുതി വരുമാനത്തിലുണ്ടായത്. അതേസമയം ജനുവരിയില്‍ ഇത് 1.20 ലക്ഷം കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്.


Click it and Unblock the Notifications