ന്യൂഡൽഹി: രാജ്യത്ത് ചെരുപ്പുകൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും ചരക്ക് സേവന നികുതി (ജിഎസ്ടി) കൂട്ടുന്ന കാര്യം പരിഗണനയിൽ. ആയിരം രൂപയില്‍ താഴെ വിലയുള്ള ചെരുപ്പുകള്‍ക്കും റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്കും നിലവിൽ അഞ്ച് ശതമാനമാണ് ജിഎസ്ടി. ഇത് 12 ശതമാനമാക്കി ഉയർത്തണമെന്ന നിർദേശമാണ് ജിഎസ്ടി കൗൺസിലിന് മുന്നിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ചെരുപ്പുകളുടെയും റെഡിമെയ്ഡ് തുണിത്തരങ്ങളുടെയും ചരക്ക് സേവന നികുതി ഉയർത്തുമ്പോൾ മാന്‍മെയ്ഡ് ഫൈബര്‍, നൂല്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും. 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനാണ് ശുപാർശ. വിപരീത നികുതി ഘടനയെന്ന (inverted duty structre) പ്രശ്‌നം പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉല്‍പ്പന്നത്തേക്കാള്‍ കൂടുതല്‍ ജിഎസ്ടി അസംസ്‌കൃത വസ്തുക്കള്‍ക്ക് ഈടാക്കുന്ന സ്ഥിതിയെയാണ് വിപരീത നികുതി ഘടനയെന്ന് പറയുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതിയും ഉല്‍പ്പന്നത്തിന് കുറഞ്ഞ നികുതിയും ആയതിനാല്‍ നികുതിദായകന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പ്രകാരം റീഫണ്ടിന് അവകാശമുണ്ട്. ഇത്തരത്തില്‍ വിപരീത നികുതി ഘടന ഉല്‍പ്പാദകര്‍ക്ക് വലിയ കാഷ് ഫ്‌ളോ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നും സര്‍ക്കാരിന് റിഫണ്ട് എന്ന നിലയില്‍ വലിയ തുക നഷ്ടമാകുന്നുണ്ടെന്നുമാണ് വിലയിരുത്തൽ.