ജിഎസ്ടി നടപ്പിലാക്കി ഏകദേശം രണ്ടര വർഷം പൂർത്തിയാകുമ്പോൾ നികുതി സ്ലാബുകൾ ഉയർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അടിസ്ഥാന നികുതി സ്ലാബായ 5 ശതമാനത്തിൽ നിന്ന് ഉത്പന്നങ്ങളെ 9 മുതൽ 10 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 12 ശതമാനം നിരക്ക് ഒഴിവാക്കി ഈ വിഭാഗത്തിലെ 243 ഇനങ്ങൾ 18 ശതമാനം നിരക്കിലേയ്ക്ക ഉയർത്താൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
അധിക വരുമാനം
നികുതി വർദ്ധിപ്പിച്ച് ഒരു ലക്ഷം കോടി രൂപ അധിക വരുമാനമുണ്ടാക്കുകയാണ് നിലവിൽ സർക്കാരിന്റെ ലക്ഷ്യമെന്നാണ് വിവരം. നിരക്കുകളുടെ പരിഷ്കരണത്തിന് പുറമെ, നിലവിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ ചില സേവനങ്ങളെയും വസ്തുക്കളെയും നികുതി പരിധിയിൽ ഉൾപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ചെലവേറിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സ മുതൽ 1,000 രൂപയിൽ താഴെയുള്ള ഹോട്ടൽ താമസസൗകര്യം, ഉയർന്ന മൂല്യമുള്ള കമ്പനി, ഹോം ലീസുകൾ എന്നിവയും നികുതി പരിധിയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
നിർണായക ജിഎസ്ടി തീരുമാനം: ഒക്ടോബർ ഒന്നു മുതൽ വില കുറയുന്നത് ഇവയ്ക്ക്
നിരക്ക് ഉയർത്താൻ കാരണം
ചില നികുതി പരിഷ്കരണ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകളും മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നികുതി നഷ്ടപരിഹാര ആവശ്യകതകൾ നിറവേറ്റണമെങ്കിൽ വരുമാനം ഉണ്ടാക്കുന്ന നടപടികൾ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിലവിൽ സാമ്പത്തിക മാന്ദ്യമാണ് പ്രശ്‌നത്തിന് ആക്കം കൂട്ടുന്നത്. ഇത് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതി പിരിവുകളെ ബാധിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നികുതി സ്ലാബുകൾ ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
നഷ്ടക്കണക്കുകൾ
കേന്ദ്രത്തിന്റെ പ്രതിമാസ നഷ്ടപരിഹാരം ഈ വർഷം 13,750 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. വരുമാന വളർച്ച 14 ശതമാനത്തിൽ താഴെയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുന്നതിനാൽ അടുത്ത വർഷം പ്രതിമാസ നഷ്ടപരിഹാര ബിൽ 20,000 കോടി രൂപ കവിയുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ
നിലവിലെ സ്ലാബുകൾ
ഇപ്പോള്‍ നാല് സ്ലാബുകളായാണ് ജിഎസ്ടി ഈടാക്കുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണിത്. ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് 5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം ജിഎസ്ടി വരുമാനത്തിന്റെ 5 ശതമാനം മാത്രമാണ് 5 ശതമാനം നികുതി സ്ലാബ് സംഭാവന ചെയ്യുന്നത്. 1.18 ലക്ഷം കോടി രൂപയാണ് സർക്കാരിന്റെ പ്രതിമാസ ജിഎസ്ടി ശേഖരണം.
കാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യത