വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങൾക്കും മറ്റ് വിലയേറിയ വസ്തുക്കൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ വെള്ളിയാഴ്ച അറിയിച്ചു. ഇക്കാര്യത്തിൽ വിജ്ഞാപനം അടുത്ത വർഷം ജനുവരി 15 ന് പുറപ്പെടുവിക്കുകയും ഒരു വർഷത്തിനുശേഷം തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹോൾമാർക്കിംഗ്
ഗോൾഡ് ഹോൾമാർക്കിംഗ് വിലയേറിയ ലോഹത്തിന്റെ ഗുണമേന്മ സർട്ടിഫിക്കേഷനാണ്. 2000 ഏപ്രിൽ മുതൽ ബിഐഎസ് സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് സ്കീം നടപ്പിലാക്കുന്നുണ്ട്. നിലവിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങളും ഹാൾമാർക്ക് ചെയ്യപ്പെടുന്നുണ്ട്.
പ്രധാനമായും ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനും വാങ്ങുന്നത് പരിശുദ്ധമായ സ്വർണ്ണാഭരണങ്ങൾ ആണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് പാസ്വാൻ പറഞ്ഞു.
സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ബിൽ സൂക്ഷിക്കാൻ മറക്കരുത്, പണിയാകും
മൂന്ന് വിഭാഗം
14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ വ്യാപാരികൾ ഈ മൂന്ന് നിലവാരമുള്ള ഗ്രേഡുകളുടെയും വില ജ്വല്ലറികളിൽ പ്രദർശിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം കേരളത്തിൽ സ്വർണ വില വീണ്ടും താഴേയ്ക്ക്
നിയമം ലംഘിച്ചാൽ പിഴ
നിയമം ലംഘിച്ചാൽ പിഴ നൽകേണ്ടി വരും. കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും സ്വർണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെയും കഴിഞ്ഞ വർഷം പാസാക്കിയ ബിഐഎസ് നിയമപ്രകാരം ഒരു വർഷം തടവിനും വ്യവസ്ഥയുണ്ടെന്ന് മുതിർന്ന ബിഐഎസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. നിലവിൽ 26,019 ജ്വല്ലറികൾ ബിഐസ് രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കാനും എല്ലാ ജ്വല്ലറികളെയും ഈ ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാര നിയമം
ഡബ്ല്യുടിഒയുടെ ആഗോള വ്യാപാര നിയമങ്ങൾ അനുസരിച്ച്, ഒരോ അംഗരാജ്യവും ഗുണനിലവാര നിയന്ത്രണ ഉത്തരവ് പാലിക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് രണ്ട് മാസ സമയമെടുക്കും. സ്വർണം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ഗുണനിലവാര നിയന്ത്രണ ക്രമത്തിൽ സ്വർണ്ണത്തിനായി വ്യക്തമാക്കിയ ബിഐഎസ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റ് ഡബ്ല്യുടിഒ രാജ്യങ്ങളിൽ ഇന്ത്യൻ സ്വർണ്ണ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല, ഉയർന്ന വില തന്നെ
സ്വർണ ഇറക്കുമതി
സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 700 മുതൽ 800 ടൺ വരെ സ്വർണമാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. ലോക ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യം 496.11 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 523.9 ടണ്ണായിരുന്നു. അതുപോലെ, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം സ്വർണ്ണ ഇറക്കുമതി 502.9 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 587.3 ടണ്ണായിരുന്നു. ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 2018 ൽ 755.7 ടണ്ണായിരുന്നു.