എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയ്ക്ക് കുറച്ചു കൂടി സമയമെടുക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വെള്ളിയാഴ്ച അറിയിച്ചു. നടപടിക്രമങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് മുമ്പോട്ട് പോവുന്നതെന്നും ഒരുപാട് പേര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍പ്പര്യമുള്ള ലേലക്കാരില്‍ നിന്ന് രേഖാമൂലമുള്ള ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 6 വരെയാക്കി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. നിലവില്‍ ലേലം സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 17 ആണ്. ദേശീയ എയര്‍ലൈന്‍ കാരിയറായ എയര്‍ ഇന്ത്യയെയും ഇതിന്റെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകരില്‍ നിന്ന് ജനുവരിയില്‍ കേന്ദ്രം അപേക്ഷ ക്ഷണിച്ചിരുന്നു.
എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസിന്റെയും സംയുക്ത സംരംഭമാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്. എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമമാണിത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഈ ആഴ്ചയുടെ തുടക്കത്തില്‍, പ്രവാസി ഇന്ത്യക്കാര്‍ക്ക് എയര്‍ലൈനില്‍ നിന്ന് 100 ശതമാനം ഓഹരി വാങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.
മുമ്പ് പരമാവധി 49 ശതമാനം ഓഹരി വാങ്ങാന്‍ മാത്രമെ ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. കൊവിഡ് 19-ന്റെ ആഗോളതലത്തിലുള്ള വ്യാപനം വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (ഐഎടിഎ) ചീഫ് ഇക്കണോമിസ്റ്റ് ബ്രയാന്‍ പിയേഴ്‌സ് അറിയിച്ചു. കൊവിഡ് 19 പ്രതിസന്ധിയുടെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ആഗോളതലത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധിക്കുകയും 3,400 പേര്‍ മരണപ്പെടുകയും ചെയ്തു.
എജിആര്‍ പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് പുതിയ ആശ്വാസ പാക്കേജുകളെത്താന്‍ സാധ്യത
കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ ഈ വര്‍ഷത്തെ വരുമാനത്തില്‍ നിന്ന് 113 ബില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഐഎടിഎ മുന്നറിയിപ്പ് നല്‍കി. ഇത് കണക്കിലെടുത്താവും മിക്ക ലേലക്കാരും എയര്‍ ഇന്ത്യ ഓഹരി വാങ്ങുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കാരണം നിലവിലെ വിപണി പ്രതിസന്ധിയും കടക്കെണിയിലായ എയര്‍ലൈനിനുള്ള ഫണ്ട് സമാഹരണവും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും വിശ്വസിക്കുന്നു.
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഐആർസിടിസി അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചോ?
സ്യൂട്ടര്‍മാരെ ആകര്‍ഷിക്കാനായി ഒരു സവിശേഷ ഓഫര്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതായത്, ബിഡ്ഡിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ കടത്തില്‍ 23,286.5 കോടി രൂപ മാത്രമെ ഉള്‍ക്കൊള്ളേണ്ടതുള്ളൂ. ബാക്കിയുള്ള 56,334 കോടി രൂപ, സ്‌പെഷല്‍ പര്‍പ്പസ് വാഹനമായ എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ 121 വിമാനങ്ങള്‍ 42 വിദേശ റൂട്ടുകള്‍ ഉള്‍പ്പടെ 98 ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള സേവനം നല്‍കുന്നുണ്ട്. ഇതില്‍ 32 വിമാനങ്ങളാണ് എയര്‍ലൈന്‍ ഉടമസ്ഥതയിലുള്ളതും ബാക്കിയുള്ളവ പാട്ടത്തിനുള്ളവയുമാണ്. 2019 നവംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് എയര്‍ലൈനിനു കീഴില്‍ 9,426 പേര്‍ സ്ഥിര ജീവനക്കാരും, 4,201 പേര്‍ കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്നു. 2,867 ജീവനക്കാര്‍ മറ്റു കമ്പനികളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്ന് ജോലി ചെയ്യുന്നവരുമാണ്.