ആഗോള നിരക്കുകളുടെ ഇടിവിന് അനുസൃതമായി സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില ആഭ്യന്തര വിപണിയിലും കുറച്ചു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 805 രൂപ വില വരും. കഴിഞ്ഞ മാസം ഇത് 858 രൂപയായിരുന്നു. ഏറ്റവും പുതിയ വില പരിഷ്കരണത്തിന് ശേഷം കൊൽക്കത്തയിലെ ഒരു സിലിണ്ടറിന് 839 രൂപയും മുംബൈയിൽ 776.5 രൂപയും ചെന്നൈയിൽ 826 രൂപയും വില വരും. ആഭ്യന്തര എൽപിജി വില കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്.
സബ്സിഡി നിരക്ക്
ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾ ഒരു വർഷത്തിൽ സബ്‌സിഡി നിരക്കിൽ ലഭിക്കും. എൽപിജിയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പ്രകാരം ഉപഭോക്താക്കൾക്ക് പാചകം ചെയ്യുന്നതിനുള്ള എൽപിജി വിലയിൽ കേന്ദ്രസർക്കാർ സബ്‌സിഡി നൽകും. അതിൽ കൂടുതലുള്ള ഏത് ആവശ്യകതയ്ക്കും വിപണി വിലയ്ക്ക് വാങ്ങണം.
വില നിശ്ചയിക്കുന്ന ഘടകങ്ങൾ
ഇന്ധന റീട്ടെയിലർമാർ എല്ലാ മാസവും എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കും. ഇന്ത്യയിലെ എൽപിജി സിലിണ്ടറുകളുടെ വില പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചാണ് പരിഷ്കരിക്കുക. എൽപിജിയുടെ അന്തർദ്ദേശീയ ബെഞ്ച്മാർക്ക് നിരക്കും യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കും.
കഴിഞ്ഞ മാസം
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില 145 രൂപ വർദ്ധിപ്പിച്ച് 858.5 രൂപയായി സർക്കാർ കുത്തനെ ഉയർത്തിയിരുന്നു. പിഎംയുവൈ അല്ലെങ്കിൽ പ്രധാൻ മന്ത്രി ഉജ്വാല യോജന ഉപഭോക്താക്കൾക്ക് സബ്സിഡി സിലിണ്ടറിന് 174.86 രൂപയിൽ നിന്ന് 312.48 രൂപയായി ഉയർത്തി.
ബജറ്റ് പ്രഖ്യാപനം
2020 ബജറ്റിൽ, സബ്സിഡി ഇന്ധനം, പ്രത്യേകിച്ച് എൽപിജി, മണ്ണെണ്ണ എന്നിവ നൽകാനുള്ള വിഹിതം 6 ശതമാനം വർധിച്ച് അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് 40,915.21 കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നടപ്പു വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് 34,085.86 കോടിയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ എൽപിജി സബ്സിഡിക്കുള്ള വിഹിതം 37,256.21 കോടി രൂപയായാണ് ഉയർത്തിയിരിക്കുന്നത്.