റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഉടമ മുകേഷ് അംബാനി 2021 മാർച്ചോടെ റിലയൻസ് ഇൻഡസ്ട്രീസിനെ കടമില്ലാത്ത ("സീറോ ഡെറ്റ്") കമ്പനിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിലെ റിലയൻസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കാണക്കിലെടുക്കുമ്പോൾ 2020ൽ തന്നെ അംബാനി കമ്പനിയെ കടരഹിതമാക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് പ്രതിസന്ധി സീറോ-ഡെറ്റ് പ്ലാനിന് ഒരു വെല്ലുവിളിയായിരുന്നിട്ടും തുടർച്ചയായ ചില നിക്ഷേപങ്ങളിലൂടെ മുകേഷ് അംബാനി തന്റെ ലക്ഷ്യം കൈവരിച്ചു കൊണ്ടിരിക്കുകയാണ്.
ബ്രാവോ മുകേഷ് ! ജിയോ - ഫേസ്ബുക്ക് ഇടപാട്; മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
നിക്ഷേപങ്ങൾ
അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക് ആണ് റിലയൻസിന്റെ ബിസിനസുകളുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമിൽ ഏറ്റവും ഒടുവിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോമിൽ 1.35 ശതമാനം ഓഹരി വാങ്ങാൻ 6,600 കോടി രൂപ നിക്ഷേപിക്കാനാണ് ജനറൽ അറ്റ്ലാന്റിക്കിന്റെ പദ്ധതി. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്‌ഫോം ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക നിക്ഷേപകരിൽ നിന്ന് 67,194.75 കോടി രൂപ സമാഹരിച്ചു.
അവകാശ ഓഹരി വില്പന
കൂടാതെ നാളെ നടക്കാനിരിക്കുന്ന റിലയൻസിന്റെ 53,125 കോടി രൂപയുടെ മെഗാ അവകാശ ഓഹരി വില്പന ആർഐഎലിനെ സീറോ ഡെറ്റ് കമ്പനിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അവകാശ ഓഹരി വില്പന മെയ് 20 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും ജൂൺ 3 ന് അവസാനിക്കും. അവകാശ ഓഹരി വില്പനയുടെ ഭാഗമായി റിലയൻസ് ഓഹരി ഉടമകൾക്ക് നിലവിൽ 1,257 രൂപ വീതമുള്ള 15 പുതിയ ഓഹരി വാങ്ങാൻ കഴിയും. മൊത്തം ഓഹരി വിലയിൽ 25 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് നൽകേണ്ടതുണ്ട്. ബാക്കി യഥാക്രമം 2021 മെയ്, 2021 നവംബർ മാസങ്ങളിൽ രണ്ട് തവണയായി നിക്ഷേപിക്കേണ്ടി വരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
മുകേഷ് അംബാനിക്ക് 63-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ
മറ്റ് പദ്ധതികൾ
മൂന്ന് പതിറ്റാണ്ടിനിടയിൽ ഒരു സ്ഥാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ അവകാശ ഓഹരി വില്പനയാണിത്. റിലയൻസിന്റെ സീറോ ഡെറ്റ് കമ്പനിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിതും. ബിപി പിഎൽസിയിലെ 7,000 കോടി രൂപയുടെ നിക്ഷേപവും കമ്പനിയുടെ ലക്ഷ്യം നേടാൻ സഹായിക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓയിൽ-ടു-കെമിക്കൽ (ഒ 2 സി) ബിസിനസ്സിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വിൽക്കുന്നതാണ് ആർഐഎല്ലിന്റെ അടുത്ത ലക്ഷ്യം. റിലയൻസ് - അരാംകോ കരാറും ഉടൻ പ്രതീക്ഷിക്കാം.
ജിയോയ്ക്ക് വേണ്ടിയുള്ള കടം
2019 വരെയുള്ള അഞ്ച് വർഷങ്ങളിൽ, നിക്ഷേപ കാര്യങ്ങളിൽ റിലയൻസ് ചില ഇളവുകൾ വരുത്തിയിരുന്നു. ഈ കാലയളവിൽ റിലയൻസ് 5.4 ലക്ഷം കോടി രൂപ വിവിധ ബിസിനസുകളിലേക്ക് നിക്ഷേപിക്കുകയും റിലയൻസ് ജിയോ ആരംഭിക്കുന്നതിനായി വലിയൊരു തുക ചെലവഴിക്കുകയും ചെയ്തിരുന്നു. ഏകദേശം 3.5 ലക്ഷം രൂപ റിലയൻസ് ജിയോയ്ക്കായി ചെലവഴിച്ചു. ഒരു വർഷം മുഴുവൻ ഉപഭോക്താക്കൾക്ക് സൌജന്യമായാണ് സേവനങ്ങൾ നൽകിയത്.
നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ
കടത്തിൽ നിന്ന് മോചിതരാകും
റിലയൻസിന്റെ അറ്റ കടം മൂന്ന് ലക്ഷം കോടി കടന്നതിനു ശേഷമാണ് ആർഐഎല്ലിനെ സീറോ ഡെറ്റ് കമ്പനിയാക്കാനുള്ള പദ്ധതികൾ അംബാനി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ ആശങ്കകൾ പരിഹരിച്ചതിന് വിദഗ്ധരും റിലയൻസിനെ പ്രശംസിച്ചു. കമ്പനിയുടെ അറ്റ കടം ഇപ്പോൾ ഏകദേശം 1.61 ലക്ഷം കോടി രൂപയാണ്. ഈ വർഷാവസാനത്തോടെ കമ്പനി കടത്തിൽ നിന്ന് മോചിതമാകുമെന്ന് ആർഐഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി. ശ്രീകാന്ത് പറഞ്ഞു.
ലക്ഷ്യങ്ങൾ നിരവധി
റിലയൻസിന്റെ പദ്ധതികൾ കടം തീർക്കുന്നതിന് വേണ്ടി മാത്രമുള്ളതല്ലെന്നും കമ്പനി ഇപ്പോൾ നിരവധി ആഗോള നിക്ഷേപകർക്ക് തുറന്നു കൊടുക്കുന്നുണ്ടെന്നും നിക്ഷേപകർ പറയുന്നു. റിലയൻസിന്റെ റീട്ടെയിൽ ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഫേസ്ബുക്കുമായുള്ള ബന്ധം സഹായിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു. കമ്പനിയുടെ കടം കുറയ്ക്കുന്നതിന് സഹായിക്കുക മാത്രമല്ല, മികച്ച സാങ്കേതിക മുന്നേറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന കൂടുതൽ സാധ്യതയുള്ള നിക്ഷേപകരെയാണ് റിലയൻസ് തിരയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.