കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നതിനാൽ ഇന്ത്യയിലെ സ്വർണ വ്യാപാരികൾ കഴിഞ്ഞ ആഴ്ചയിൽ ഏകദേശം രണ്ട് മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്തു. അതേസമയം സിംഗപ്പൂരിൽ സ്വർണത്തിന്റെ ഡിമാൻഡിൽ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. വൈറസ് വ്യാപനത്തിനിടയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സിംഗപ്പൂരിൽ സ്വർണ വ്യാപാരം നടക്കുന്നുണ്ട്.
ഇറക്കുമതി കുറഞ്ഞു
ആഭ്യന്തര വിലയേക്കാൾ ഔൺസിന് 32 ഡോളർ വരെ സ്വർണത്തിന് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു. ഏതാനും സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ തുറന്നിട്ടുണ്ടെങ്കിലും ജ്വല്ലറികളിൽ വാങ്ങാൻ ആളെത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതി മെയ് മാസത്തിൽ 99 ശതമാനം ഇടിഞ്ഞിരുന്നു. മെയ് മാസത്തിൽ ഏതാനും ജ്വല്ലറികൾ തുറന്നെങ്കിലും ഉപഭോക്തൃ പ്രതികരണം മോശമായതിനാൽ വീണ്ടും അടച്ചു പൂട്ടേണ്ടി വന്നു.
ചൈനയിൽ
മുൻനിര സ്വർണ ഉപഭോക്താക്കളായ ചൈനയിൽ, ഡിസ്കൗണ്ട് ഒരു ഔൺസിന് 11 മുതൽ 14 ഡോളർ വരെ കുറഞ്ഞു. ജൂൺ-ഓഗസ്റ്റ് കാലയളവിലും ചൈനയിലെ ജ്വല്ലറി ആവശ്യകത ഉയരാൻ സാധ്യതയില്ലെന്നാണ് വിവരം. ആഗോള ബെഞ്ച്മാർക്ക് സ്പോട്ട് സ്വർണ്ണ വില കഴിഞ്ഞ ആഴ്ച ഒരു ഔൺസ് 1,681.75 ഡോളർ മുതൽ 1,744.62 ഡോളർ വരെ വ്യാപാരം നടന്നിരുന്നു.
ആഭരണത്തിന് പകരം ഇടിഎഫ്
കൊറോണ പ്രതിസന്ധികൾക്കിടെ സ്വർണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് പകരം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ പോലുള്ള പേപ്പർ സ്വർണ്ണ നിക്ഷേപങ്ങളുടെ വിതരണം വർദ്ധിച്ചതായി എസ്ഇ ഏഷ്യ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സ്പെൻസർ ക്യാമ്പ്‌ബെൽ പറഞ്ഞു.
സെപ്റ്റംബർ വരെ
ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ ജ്വല്ലറികൾ പതുക്കെ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും സ്വർണം വാങ്ങാൻ ആളില്ലാത്തതിനാൽ സെപ്റ്റംബർ വരെ സ്ഥിതി ഇതേ രീതിയിൽ തുടരുമെന്നും ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ ഉപയോക്താക്കളായ ഇന്ത്യയിൽ ഉപഭോഗം ആദ്യ പാദത്തിൽ കുത്തനെ ഇടിഞ്ഞിരുന്നു.


Click it and Unblock the Notifications