കടക്കെണിയെ തുടർന്ന് സർവ്വീസ് പൂർണമായും നിർത്തി വച്ച ജെറ്റ് എയർവെയ്സിനെ സ്വന്തമാക്കാൻ ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദുജ ഗ്രൂപ്പിന് പുറമേ തെക്കേ അമേരിക്കയിലെ സിനർജി ഗ്രൂപ്പ്, ദുബായ് ആസ്ഥാനമായുള്ള ഫണ്ട് എന്നിവയാണ് പാപ്പരായ ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡിനെ ലേലം വിളിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഹിന്ദുജ ഗ്രൂപ്പ്
യുകെ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് 15 നകം താൽപര്യപത്രം സമർപ്പിച്ചേക്കുമെന്നാണ് വിവരം. എന്നാൽ മുകളിൽ പറഞ്ഞ മൂന്ന് കമ്പനികളും ഇതുവരെ താത്പര്യപത്രം സമർപ്പിച്ചിട്ടില്ലെന്നും, സമയപരിധിയിൽ ബിഡ്ഡുകൾ ലഭിച്ചില്ലെങ്കിൽ, ലിക്വിഡേഷനായുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കമ്പനികൾ
ഓട്ടോമൊബൈൽസ്, ഫിനാൻഷ്യൽ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയിൽ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 69 കാരനായ ബൊളീവിയയിൽ ജനിച്ച ശതകോടീശ്വരൻ ജെർമൻ എഫ്രോമോവിച്ച് നിയന്ത്രിക്കുന്ന സിനർജി ഗ്രൂപ്പ് വ്യോമയാന, ഊർജ്ജ, ടെലികോം മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ഫണ്ടിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ജെറ്റ് എയർവെയ്സിന്റെ വിമാനങ്ങൾ എയർ ഏഷ്യ പാട്ടത്തിന് എടുക്കില്ല
പിന്മാറുമോ?
വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ ജെറ്റ് എയർവേസ് സ്വന്തമാക്കാനാണ് ഹിന്ദുജ ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ സഹ ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജെറ്റ് എയർവേയ്‌സിൽ ആദ്യം താൽപര്യം പ്രകടിപ്പിച്ചതിന് ശേഷം ഹിന്ദുജ ഗ്രൂപ്പ് നേരത്തെ പിന്മാറിയിരുന്നു.
ദുബൈയിലേക്ക് പറക്കാനൊരുങ്ങിയ നരേഷ് ഗോയലിനെയും ഭാര്യയെയും മുംബൈ വിമാനത്താവളത്തില് തടഞ്ഞു
നിയമം ഇങ്ങനെ
ഇന്ത്യയുടെ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് (എഫ്ഡിഐ) നിയമങ്ങൾ അനുസരിച്ച് പ്രാദേശിക വിമാനക്കമ്പനിയിൽ വിദേശ കമ്പനികൾക്ക് 49% നിക്ഷേപം നടത്താനേ അനുവാദമുള്ളൂ. കൂടാതെ, എയർലൈനിന്റെ നിയന്ത്രണം ഇന്ത്യൻ പ്രമോട്ടർമാരുടേതായിരിക്കണം, ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരായിരിക്കണം.
ജെറ്റ് എയർവെയ്സിന്റെ രക്ഷകരെത്തി; ഉടൻ പറന്നുയരും
സാമ്പത്തിക പ്രതിസന്ധി
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഏപ്രിൽ 18 നാണ് ജെറ്റ് എയർവേയ്‌സ് സർവ്വീസ് അവസാനിപ്പിച്ചത്. ജൂൺ 20 ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ജെറ്റ് എയർവേസിനെ പാപ്പരത്വ കോഡ് പ്രകാരം അംഗീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 26 ബാങ്കുകളുടെ ഒരു കൺസോർഷ്യം 8,500 കോടിയിലധികം രൂപ കുടിശ്ശിക വരുത്താൻ എൻസിഎൽടിയെ സമീപിച്ചിരുന്നു. ജെറ്റ് എയർവേയ്‌സിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി 13,000 കോടിയിലധികം നഷ്ടമാണുള്ളത്.