കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ ബിസിനസ്സുകളെയും ജനങ്ങളെയും പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കുന്നതിന് 17.7 ബില്യൺ ഡോളർ ദുരിതാശ്വാസ പാക്കേജ് ഹോങ്കോംഗ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഹോങ്കോംഗ് നേതാവ് കാരി ലാം ഒരു വർഷത്തേക്ക് തന്റെ 10% ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും പ്രതിജ്ഞയെടുത്തു. തൊഴിലാളികളുടെ ശമ്പളത്തിന്റെ 50% ആറു മാസത്തേക്ക് സർക്കാർ നൽകുമെന്നും പ്രഖ്യാപിച്ചു. കൂടാതെ ഓരോ തൊഴിലാളിക്കും പ്രതിമാസ സബ്സിഡി 9,000 ഹോങ് കോങ് ഡോളർ വീതം നൽകുമെന്നും അറിയിച്ചു.
ജീവനക്കാരെ പിരിച്ചുവിടരുത്
80 ബില്യൺ ഹോങ് കോങ് ഡോളറിന്റെ ശമ്പള പദ്ധതിയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് നഗരത്തെ പിടിമുറുക്കുമ്പോൾ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് തൊഴിലുടമകളോട് ലാം അഭ്യർത്ഥിച്ചു. ജീവനക്കാരെ പിരിച്ചുവിടാൻ തിരക്കുകൂട്ടരുതെന്നും സർക്കാർ പണം നൽകുന്നതിനാൽ കഴിയുന്നിടത്തോളം പിടിച്ചു നിൽക്കണമെന്നും ലാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബജറ്റ് കമ്മി
സാമ്പത്തിക ദുരിതാശ്വാസ നടപടികൾ ഈ വർഷത്തെ രാജ്യത്തെ ബജറ്റ് കമ്മി 139.1 ബില്യൺ ഡോളറിൽ നിന്ന് 276.6 ബില്യൺ ഡോളറായി ഉയർത്തും. ഇത് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 9.5 ശതമാനത്തിന് തുല്യമാണ്. ബാറുകളും പബ്ബുകളും അടച്ചുപൂട്ടിയതിനും നാലിലധികം ആളുകൾ ഒരുമിച്ച് കൂടുന്നതിന് നിരോധനവും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ ഉത്തേജക പാക്കേജുമായി എത്തിയത്. ഏപ്രിൽ 23 വരെയാണ് നിലവിൽ ഹോങ് കോങിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോങ്കോങ്ങിൽ 936 കേസുകളിൽ ഇരട്ടിയിലധികം വർധനയുണ്ടായതായി സർക്കാർ വ്യക്തമാക്കി. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ് കോങിൽ നാല് പേർ കൊവിഡ് 19 മൂലം മരിച്ചു. ജിമ്മുകൾ, സിനിമാ തീയേറ്റർ, മസാജ് പാർലറുകൾ, കരോക്കെ ലോഞ്ചുകൾ, നൈറ്റ്ക്ലബ്ബുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവ അടയ്ക്കുന്നതും മറ്റ് നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ സാമ്പത്തിക പാക്കേജ്
ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്ത് 1.7 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചത്. പണം കൈമാറ്റം, ഭക്ഷ്യ സബ്‌സിഡി എന്നിവ ഉൾപ്പെടുന്ന പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. വൈറസിനെ നേരിടാൻ മുൻനിരയിലുള്ളവർക്ക് ഒരാൾക്ക് 50 ലക്ഷം രൂപ വീതം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പാക്കേജിൽ ഉൾപ്പെടുന്നു.