കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയെ ബെഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആദായനികുതി (ഐടി) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു. പൊതുവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും സജീവമായ റോയിയുടെ മരണം ഏവരേയും ഞെട്ടിച്ചിരിക്കയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐ-ടി വകുപ്പ് സംഘം റോയിയുടെ ഓഫീസിലെത്തുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ റോയിയും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തുടരാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ക്യാബിനിലേയ്ക്ക് പോയ റോയിയെ പിന്നീട് വെടിയേറ്റ നിലയിലാണ് കണ്ടെത്തുന്നത്. ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ക്യാബിന്‍ സിസിടിവി നിരീക്ഷണത്തിലാണോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹം ക്യാബിനിലെത്തി മിനുറ്റുകള്‍ക്കകം വെടിയൊച്ച കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറും എംഡിയുമായ ടി എ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയില്‍ ഐ-ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിരോധന ഉത്തരവുകള്‍ നീക്കുന്നതിനായുള്ള പരിശോധനയായിരുന്നെന്നും പതിവ് ജോലികള്‍ ചെയ്യുന്നതില്‍ റോയിയ്ക്ക് വിലക്കുണ്ടായിരുന്നില്ലെന്നും ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''അതിനാല്‍ ഞങ്ങള്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബാംഗങ്ങള്‍ പുതിയ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ക്ക് പ്രത്യേക എഫ്ഐആര്‍ ഫയല്‍ ചെയ്യും,'' പോലീസ് അറിയിച്ചു.
പിസ്റ്റളും രേഖകളുമുള്ള സ്യൂട്ട്‌കേസ് എപ്പോഴും ഒപ്പം സൂക്ഷിച്ചു
റോയ് ഒരു ബ്രീഫ്കേസ് എപ്പോഴും തന്റെ അടുത്ത് സൂക്ഷിച്ചിരുന്നു. പിസ്റ്റളും രേഖകളുമാണ് അതിലുണ്ടായിരുന്നത്. ''എടുക്കാന്‍ വിട്ടുപോയാല്‍, അത് കൊണ്ടുവരാന്‍ അദ്ദേഹം തന്റെ അംഗരക്ഷകരോട് പറയും"' ഒരു അടുത്ത സഹായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ''അദ്ദേഹം ഒരിക്കലും ദുര്‍ബലനായിരുന്നില്ല. മരണം ഒരു ഞെട്ടലാണ്,'' സഹായി പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. കോറമംഗലയിലെ നെക്‌സസ് മാളിന് സമീപം അമ്മ താമസിക്കുന്നുണ്ടെങ്കിലും ബെംഗളൂരു സന്ദര്‍ശന വേളയില്‍ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് റോയ് താമസിക്കുക പതിവ്.
ഉച്ചയ്ക്ക് 12 മണി -ഐ-ടി ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ എത്തുന്നു
ഉച്ചയ്ക്ക് 2 മണി - സിജെ റോയ് ഓഫീസിലേക്ക് എത്തുന്നു
ഉച്ചയ്ക്ക് 2-3 മണി - ചില രേഖകളില്‍ ഒപ്പിടാനും അവലോകനം ചെയ്യാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു
ഉച്ചയ്ക്ക് 3 മണി - റോയ് തന്റെ സ്വകാര്യ ക്യാബിനിലേക്ക് പോകുന്നു
ഉച്ചയ്ക്ക് 33.10 - പിസ്റ്റള്‍ പുറത്തെടുത്ത് നെഞ്ചില്‍ വെടിവച്ചു, കുഴഞ്ഞുവീഴുന്നു
ഉച്ചയ്ക്ക് 3.10-4 മണി - ജീവനക്കാരും ഉദ്യോഗസ്ഥരും ആംബുലന്‍സില്‍ റോയിയെ എച്ച്എസ്ആര്‍ ലേഔട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. മരണം സ്ഥിരീകരിക്കുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


Click it and Unblock the Notifications