ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ പരമാവധി ആളുകള്‍ക്ക് പ്രതിരോധവാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രതിവിധി.
രണ്ട് വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും. വാക്‌സിന്‍ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും പൊതുവിപണയില്‍ നിന്ന് ഈ വാക്‌സിന്‍ വാങ്ങണം. ഓരോ വാക്‌സിനകളുടേയും വില നോക്കാം...
വിദേശരാജ്യങ്ങളില്‍
അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം തകൃതിയായി നടക്കുകയാണ്. എന്നാല്‍ അവിടങ്ങളില്‍ എല്ലാം വാക്‌സിന്‍ വിതരണം പൂര്‍ണമായും സൗജന്യമാണ്. ആ വിഷയം ആണ് ഇപ്പോള്‍ ഇന്ത്യയിലും ഉന്നയിക്കപ്പെടുന്നത്.
കൊവീഷീല്‍ഡ്
ഇന്ത്യയില്‍ ആദ്യം ഉത്പാദനം തുടങ്ങിയതും പരീക്ഷണം പൂര്‍ത്തിയാക്കിയതും കൊവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഒന്നാംനമ്പര്‍ വാക്‌സിന്‍ നിര്‍മാതാക്കളാണ്. എന്നാല്‍ഈ വാക്‌സിന്റെ കണ്ടെത്തലുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു ബന്ധവും ഇല്ല.
150 രൂപയ്ക്ക്
കേന്ദ്ര സര്‍ക്കാരിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത് 150 രൂപ നിരക്കില്‍ ആണ്. ഈ വാക്‌സിന്‍ ആണ് സംസ്ഥാനങ്ങളില്‍ ഇതുവരെ വിതരണം ചെയ്തുകൊണ്ടിരുന്നത്. കൊവാക്‌സിനും ഇതേ നിരക്കില്‍ തന്നെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആ വാക്‌സിന്‍ നയം തിരുത്തിയിരിക്കുകയാണ്.
എത്ര ചെലവിടണം
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആഭ്യന്തര വിപണിയ്ക്ക് വേണ്ടി ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ അമ്പത് ശതമാനവും കേന്ദ്ര സര്‍ക്കാരിന് നല്‍കണം. ഇത് 150 രൂപയ്ക്ക് ആയിരിക്കും വാങ്ങുക. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങള്‍ 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ആയിരിക്കും വാക്‌സിന്‍ നല്‍കുക എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിക്കഴിഞ്ഞു.
കൊവാക്‌സിന്‍
ഭാരത് ബയോടെക്കും സര്‍ക്കാര്‍ മേഖലയിലുള്ള ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആണ് കൊവാക്‌സിന്‍. കേന്ദ്ര സര്‍ക്കാര്‍ വഴിയായിരുന്നു ഈ വാക്‌സിനും വിതരണം ചെയ്തിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം പ്രകാരംഭാരത് ബയോടെക്കും പുതിയ നിരക്കുകള്‍ നിശ്ചയിച്ചു.
ഞെട്ടിക്കുന്ന വില
കൊവിഷീല്‍ഡിന്റെ പൊതുവിപണയിലെ വില തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വിലയാണ് കൊവാക്‌സിന്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ ആണ് ഇവര്‍ വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പതിനഞ്ച് മുതല്‍ 20 ഡോളര്‍ വരേയും വില നിശ്ചയിച്ചിരിക്കുന്നു.
ഏറ്റവും വിലക്കൂടുതല്‍ ഇന്ത്യയില്‍?
സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് നിശ്ചയിച്ച വില തന്നെ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വില ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ വില കൂടി പുറത്ത് വന്നതോടെ കൊവിഷീല്‍ഡിന്റെ റെക്കോര്‍ഡ് മറികടക്കപ്പെട്ടിരിക്കുകയാണ്.
എന്തുകൊണ്ട് പല വില
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൊവിഷീൽഡ് വാക്സിൻ കണ്ടെത്തേണ്ടതിന്റെ ഒരു സാന്പത്തിക ബാധ്യതയും നേരിടേണ്ടി വന്നിരുന്നില്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടെത്തിയ വാക്സിൻറെ വൻതോതിലുള്ള ഉത്പാദനത്തിന്റെ കരാർ മാത്രമാണ് ആസ്ട്രെ സെനക്കയും സെറം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ളത്. എന്നാൽ കൊവാക്സിൻ അങ്ങനെയല്ല. ഭാരത് ബയോടെക്കും ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസേർച്ചും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. വിലയിലെ വ്യത്യാസത്തിന്റെ പ്രധാനം കാരണം ഇത് തന്നെയാണ്.