ന്യൂഡൽഹി: പ്രധാൻ മന്ത്രി കിസാൻ ഊർജ സൂരക്ഷ ഉദ്ധാൻ മഹാഭിയാൻ (പിഎം കുസും) പദ്ധതി വിപുലീകരിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി കുസും പദ്ധതി 20 ലക്ഷം കര്‍ഷകരിലേക്ക് എത്തിക്കാനാണ് തീരുമാനം. പദ്ധതി പ്രകാരം 20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ സ്ഥാപിക്കാൻ ഫണ്ട് നൽകും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഹോർട്ടികൾച്ചർ, ഭക്ഷ്യ സംഭരണം, മൃഗപരിപാലനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകാനുമായി ബജറ്റിൽ 16 ഇന കർമപരിപാടി നടപ്പാക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഇത്.
കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തില്‍ കര്‍ഷകരെ ഊര്‍ജ്ജ ദാതാക്കളായി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞ വാക്ക് പാലിക്കാനായി കര്‍ഷകര്‍ക്ക് അവരുടെ തരിശുനിലങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഗ്രിഡിന് വില്‍ക്കാനുള്ള പദ്ധതി നടപ്പാക്കും. പരമ്പരാഗത ജൈവവളങ്ങളും പുതുമയുള്ള രാസവളങ്ങളും ഉള്‍പ്പെടെയുള്ള എല്ലാതരം വളങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കും. താലൂക്ക് അല്ലെങ്കില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പുതിയ സംഭരണകേന്ദ്രങ്ങൾ (വെയര്‍ഹൗസുകള്‍) സ്ഥാപിക്കും. ദേശീയ ജൈവ ഉൽപ്പന്നങ്ങൾക്കുള്ള ഓൺലൈൻ മാർക്കറ്റ് 'ജൈവിക് ഖേതി പോർട്ടൽ' മെച്ചപ്പെടുത്താനും ബജറ്റിൽ നിർദ്ദേശമുണ്ട്.
ഓഹരി വിപണിയിൽ ബജറ്റ് ദിവസത്തിൽ 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; കാരണമെന്ത്?
കാർഷിക ആവശ്യത്തിന് ഡീസലും മണ്ണെണ്ണയും ഉപയോഗിക്കുന്നതിന് പകരം കർഷകരുടെ ഊർജത്തിന്റെ ഉറവിടം സോളാറാക്കി മാറ്റും. ഫാര്‍മേഴ്‌സ് ഫസല്‍ ഭീമ യോജനയ്‌ക്ക് കീഴില്‍ 6.11 കോടി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യവും ഒരുക്കും. ചരക്കുകള്‍ കൊണ്ടുപോകുന്നതിന് കിസാന്‍ റെയിലും അവതരിപ്പിക്കും. പെട്ടെന്ന് കേടായിപ്പോകുന്ന പാൽ, മാംസം തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകാൻ എക്‌സ്പ്രസ്, ചരക്ക് ട്രെയിനുകളിൽ ശീതീകരിച്ച കോച്ചുകൾ സജ്ജമാക്കും. കൃഷി അനുബന്ധ മേഖലകള്‍, ജലസേചനം, ഗ്രാമ വികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ 1.60 ലക്ഷം കോടി രൂപ കൃഷി അനുബന്ധ മേഖലകള്‍ക്കും ജലസേചനത്തിനുമായി ചെലവഴിക്കും. 1.23 ലക്ഷം കോടി രൂപ ഗ്രാമവികസനത്തിനും പഞ്ചായത്തി രാജിനുമാണ്.